ഇടുക്കി: 'ദൃശ്യം 3' സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പരാതി. അനുവാദമില്ലാതെ വാഹനത്തിന്റെ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കുഞ്ചിത്തണ്ണി സ്വദേശി രാജീവ് ആണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. മോഹൻലാൽ കഥാപാത്രം ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ തന്റേതാണെന്നും ഈ സീനുകൾ നീക്കം ചെയ്യണമെന്നും അതുവരെ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. സിനിമയുടെ അണിയറപ്രവർത്തകർ പരസ്യമായി മാപ്പുപറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
'ദൃശ്യം 3' നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ എംജി ഹെക്ടർ എന്ന വണ്ടിയുടെ നമ്പറായി തന്റെ സ്കോർപിയോയുടെ നമ്പരാണ് ഉപയോഗിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
താൻ ചെയ്‌ത ക്രിമിനൽ കുറ്റത്തിനെതിരെ നിലവിലെ നിയമ വ്യവസ്ഥയോട് പോരാടുന്ന മോഹൻലാലിന്റെ നായക കഥാപാത്രമാണ് ഈ വണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്റെ വണ്ടി നമ്പർ വ്യാജമാണ് എന്നാണ് നാട്ടുകാർ പറയുന്നതെന്ന് രാജീവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി പൊലീസ് പരിശോധന നേരിടേണ്ടിവരുന്നെന്നും ആർടിഒ മുതലായ ഏജൻസികളുടെ നിരീക്ഷണത്തിലാണ് താനെന്നും രാജേഷ് ആരോപിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള സിനിമ ആയതുകൊണ്ട് അത്തരത്തിലുള്ള എന്തോ ഗൂഢപരിപാടിയുള്ള ആളാണ് താനെന്ന് നാട്ടുകാരുടെ ഇടയിൽ സംസാരം വന്നിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.
അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 3' ബോക്സ്‌ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് 'ദൃശ്യം 3'. 18 ദിവസം കൊണ്ടാണ് 'എമ്പുരാന്റെ' ലൈഫ് ടൈം കേരള ഗ്രോസ് ജീത്തു ജോസഫ് ചിത്രം മറികടന്നിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം.