കൊച്ചി: സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദീപ നായർ എന്നിവർ അഭിനയിച്ച് 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പ്രിയം'. ഈ ഒറ്റ സിനിമയിലുടെ മലയാളി എന്നെന്നും ഓർത്തിരിക്കുന്ന നടിയാണ് ദീപ. ഈ ചിത്രം അവരുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു. ഇപ്പോൾ വിദേശത്തുള്ള ദീപ നായരുടെ റീലുകൾക്ക് ഇവിടെ കേരളത്തിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ 'പ്രിയം' സിനിമയുമായി ബന്ധപ്പെട്ട് ഒരുപാടുനാളുകളായി നിലനിൽക്കുന്ന ഒരു അഭ്യൂഹത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് ദീപ നായർ.
ദീപ നായർക്ക് കുഞ്ചാക്കോ ബോബന് ഒപ്പം അഭിനയിക്കാൻ അവരുടെ പിതാവാണ് 'പ്രിയം' നിർമിച്ചത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ തെറ്റാണെന്നും യാദൃച്ഛികമായിട്ടായിരുന്നു തന്റെ സിനിമാ പ്രവേശം എന്നുമാണ് ദീപ പറയുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യത്തിൽ നടി വ്യക്തത വരുത്തിയിരിക്കുന്നത്.
"എനിക്ക് കുഞ്ചാക്കോ ബോബനുമായി അഭിനയിക്കാൻ വേണ്ടി എന്റെ അച്ഛൻ ആണോ 'പ്രിയം' പ്രൊഡ്യൂസ് ചെയ്തത്? അതിനുത്തരം അല്ല എന്നാണ്. കെ.കെ. നായർ ആണ് 'പ്രിയ'ത്തിന്റെ പ്രൊഡ്യൂസർ. കുറച്ചുമാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ കൊച്ചുമകൾ വിഷമത്തോടെ എനിക്ക് മെസേജ് അയച്ചിരുന്നു. അവർ ആകെ 'പ്രിയം' മാത്രമാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ഇത്തരം കള്ളക്കഥകൾ കാരണം അവരുടെ ആ ലെഗസി കൂടി നഷ്ടമാകുകയാണെന്നാണ് അവർ പറഞ്ഞത്. ഞാൻ 'പ്രിയ'ത്തിൽ അഭിനയിക്കുന്നത് യാദൃച്ഛികമായിട്ടാണ്," എന്നാണ് ദീപ വീഡിയോയിൽ പറയുന്നത്. ഇതിനൊപ്പം എങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും നടി വിശദീകരിക്കുന്നു.
"നമുക്ക് ഒന്ന് 1999ലേക്ക് പോകാം. എഞ്ചിനിയറിങ് സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് അവധിയായിരുന്നു അപ്പോൾ. അങ്ങനെയിരിക്കെ ഒരു ദിവസം ഛായാഗ്രഹകൻ വിപിൻ മോഹൻ അങ്കിളും ഭാര്യ ഗിരിജ ആന്റിയും വീട്ടിലേക്ക് വന്നു. കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിൽ ഒരു പുതുമുഖ നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. മകളുടെ ഫോട്ടോ ഗൃഹലക്ഷ്മിയുടെ മുഖചിത്രമായി കണ്ടിരുന്നു, മകളെ വിടാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. അച്ഛനും അമ്മയും ആകെ കുഴപ്പത്തിലായി. സിനിമയുമായി അങ്ങനെ ഞങ്ങളുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ല. എന്തുചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ വിപിൻ മോഹൻ അങ്കളിന്റെ മകൾ നടി മഞ്ജിമയും ഈ സിനിമയിലുണ്ട്, താനാണ് ക്യാമറ ചെയ്യുന്നത്, നല്ല കഥാപാത്രമാണെന്നൊക്കെ അങ്കിൾ പറഞ്ഞു. നാളെ സ്ക്രീൻ ടെസ്റ്റിന് വന്നുനോക്കാൻ ഗിരിജ ആന്റിയും പറഞ്ഞു.
അങ്ങനെ ഞാൻ സ്ക്രീൻ ടെസ്റ്റിന് പോയി. ചാക്കോച്ചൻ കുട്ടികളെ വിളിച്ചുണർത്തുമ്പോൾ ഞാൻ ചാക്കോച്ചൻ കാണാതെ വീടിന് വെളിയിലേക്ക് പോകുന്ന സീനാണ് ചെയ്തത്. അതുകഴിഞ്ഞപ്പോൾ അടുത്ത സീൻ എടുത്തു. അതങ്ങനെ തുടർന്നു. അങ്ങനെ തീർത്തും യാഥൃച്ഛികമായാണ് ഞാൻ സിനിമയിലേക്ക് എത്തിയത്," ദീപ നായർ പറഞ്ഞു.