'എക്കോ' സിനിമ, ധനുഷിനൊപ്പം ദിൻജിത്ത് അയ്യത്താൻ Source: Instagram
ENTERTAINMENT

"ഈ മ്ലാത്തിച്ചേട്ടത്തിയെ എങ്ങനെ കണ്ടെത്തി"; 'എക്കോ' സംവിധായകനോട് ധനുഷ്

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ വിജയരാഘവന്റെ പ്രകടനത്തേയും ധനുഷ് പ്രശംസിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'കിഷ്കിന്ധാ കാണ്ഡം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും എഴുത്തുകാരനായ ഛായാ​ഗ്രഹകൻ ബാഹുൽ രമേശും വീണ്ടും ഒന്നിച്ച ചിത്രമാണ് 'എക്കോ'. കഴിഞ്ഞ വർഷത്തെ മികച്ച മലയാള സിനിമകളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിലയിരുത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും ആരാധകർ ഏറെയാണ്. നടനും സംവിധായകനുമായ ധനുഷ് ഉൾപ്പെടെ നിരവധി പ്രമുഖർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

സിനിമയിലെ 'മ്ലാത്തിച്ചേട്ടത്തി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിയാന മോമിനെ അഭിനന്ദിച്ചുകൊണ്ടാണ് 'എക്കോ'യെപ്പറ്റി ധനുഷ് എക്സിൽ എഴുതിയത്. അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങളും നടി അർഹിക്കുന്നു എന്നാണ് ധനുഷ് കുറിച്ചത്. ഇപ്പോഴിതാ ധനുഷുമായി കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ.

"ഇന്നലെ ധനുഷ് സാറിനെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.'എക്കോ', 'കിഷ്കിന്ധാ കാണ്ഡം' എന്നീ സിനിമകളിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ച രീതിയും അദ്ദേഹത്തിന്റെ വിനയവും എന്നെ സ്പർശിച്ചു. മ്ലാത്തിച്ചേട്ടത്തിയുടെ പ്രകടനം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു. 'അത്ഭുതപ്പെടുത്തുന്ന കലാകാരി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, "എങ്ങനെയാണ് അവരെ ഇതിലേക്ക് കൊണ്ടുവന്നത്?" എന്ന് ചോദിക്കുകയും ചെയ്തു.

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ വിജയരാഘവൻ സാറിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. സന്ദീപിനും വിജയരാഘവേട്ടനും തന്റെ അന്വേഷണങ്ങൾ അറിയിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു," എന്നാണ് ദിൻജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

'ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ എന്ന ടാ​ഗ് ലൈനിൽ എത്തിയ 'എക്കോ' തീർത്തും വ്യത്യസ്തമായി രീതിയിലാണ് കഥ പറഞ്ഞത്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുജീബ് മജീദ് ആണ് സംഗീതം. സൂരജ് ഇ.എസ് - എഡിറ്റിങ്, കലാസംവിധാനം - സജീഷ് താമരശേരി, ഓഡിയോയോഗ്രാഫി - വിഷ്ണു ഗോവിന്ദ്. എഴുത്തുകാരൻ ബാഹുൽ തന്നെയായിരുന്നു ഛായാഗ്രഹണം.

SCROLL FOR NEXT