ENTERTAINMENT

"വേടന്റെ പാട്ട് വേണ്ട"; ഗായകരെ തടഞ്ഞ് സംഘാടകർ

ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: റാപ്പർ വേടന്റെ പാട്ട് പാടുന്നത് തടഞ്ഞ് സംഘാടകർ. ഇന്നലെ രാത്രി ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

കൊച്ചിൻ തരംഗ് ബീറ്റ്സിലെ ഗായകർ വേടന്റെ പാട്ട് പാടാൻ തുടങ്ങവേയാണ് സംഘാടകർ സ്റ്റേജിൽ കയറി എതിർത്തത്. ഭക്തി ഗാനങ്ങളാണ് ഇവർ ആദ്യം ആലപിച്ചിരുന്നത്. പിന്നീട് സിനിമാ ഗാനങ്ങളിലേക്ക് കടക്കുകയായിരുന്നു. 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനത്തിന്റെ ട്രാക്ക് ആരംഭിച്ചപ്പോൾ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലേക്ക് എത്തി പാട്ട് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിക്കാത്തതാണെന്ന് പറഞ്ഞായിരുന്നു സംഘാടകരുടെ നടപടി. വേട്ടന്റെ ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്താൻ പാടില്ല എന്ന് പൊതുയോഗത്തിൽ തീരുമാനിച്ചതാണെന്നും ഇവർ പറഞ്ഞു. സമാനമായ അനുഭവം മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്നാണ് കൊച്ചിൻ തരംഗ് ബീറ്റ്സിലെ അംഗങ്ങൾ പറയുന്നത്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നേടിക്കൊടുത്ത ഗാനമാണ് 'കുതന്ത്രം'. മലയാളികൾ ഏറ്റുപാടിയ 'വിയർപ്പു തുന്നിയിട്ട കുപ്പായം' ഈ പാട്ടിലെ വരികളാണ്. സുഷിൻ ശ്യാം ഈണമിട്ട ഗാനം എഴുതി ആലപിച്ചത് വേടനാണ്.

SCROLL FOR NEXT