നിവിൻ പോളി - മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ഗിരീഷ് എ.ഡി ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഗംഭീര പ്രതികരണമാണ് സിനിമയ്‌ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജസ്റ്റിൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ സഹോദരന്റെ റോളിലേക്ക് നസ്‌ലനെ ആലോചിച്ചിരുന്നതായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സംവിധായകൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
നിവിന്റെ അനിയന്റെ റോളിലേക്ക് നസ്‌ലനെ കാസ്റ്റ് ചെയ്താലോ എന്ന് ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നതായിട്ടാണ് ഗിരീഷ് എ.ഡി പറയുന്നത്. സംഗീത് പ്രതാപ് ആണ് ചിത്രത്തിൽ ഈ വേഷം ചെയ്തിരിക്കുന്നത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
"ബെത്‌ലഹേം കുടുംബ യൂണിറ്റ് ആലോചിക്കുന്ന സമയത്ത് അങ്ങനെയൊരു ഓപ്ഷൻ വന്നിരുന്നു. പിന്നെ, ഇപ്പോൾ സൈഡ് റോൾ ചെയ്യാൻ നസ്‌ലനെ വിളിക്കാൻ പറ്റില്ലലോ? അവസാനം സംഗീത് നമ്മളോടുള്ള സ്നേഹം കൊണ്ട് വന്ന് അഭിനയിച്ചു. അവനും നായകനായി സിനിമകൾ പുറത്തിറങ്ങുന്നുണ്ട്," എന്നാണ് ഗിരീഷിന്റെ വാക്കുകൾ.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ 15.63 കോടി രൂപയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ ദിനം സ്വന്തമാക്കിയത്. ചിത്രം ഇതിനോടകം 100 കോടി ക്ലബിൽ ഇടംപിടിച്ചുകഴിഞ്ഞു. മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഗിരീഷ് -നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.