വിജയ് ചിത്രം 'ജന നായകൻ' പോസ്റ്റർ, എച്ച്. വിനോദ് 
ENTERTAINMENT

"ജന നായകൻ വിജയ്‌യുടെ അവസാന ചിത്രമല്ല, മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ ചിത്രം"; സംവിധായകൻ എച്ച്. വിനോദ്

വിജയ്‌യുടെ താരപദവിയെ ആഘോഷിക്കാൻ വേണ്ടി മാത്രം നിർമിച്ച ചിത്രമല്ല 'ജന നായകൻ' എന്ന് സംവിധായകൻ

Author : ന്യൂസ് ഡെസ്ക്

സെൻസർ പ്രതിസന്ധികൾ മറികടന്ന് വിജയ് ചിത്രം 'ജന നായകൻ' നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിജയ്‌യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രത്തിലുള്ള പ്രേക്ഷകപ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ് സംവിധായകൻ എച്ച്. വിനോദിന്റെ വാക്കുകൾ. ‘ജന നായകനെ’ വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി വേണം കാണാൻ എന്നും സംവിധായകൻ.

ചിത്രം വിജയ്‌യുടെ താരപദവിയെ ആഘോഷിക്കാൻ വേണ്ടി മാത്രം നിർമിച്ചതല്ലെന്നും എച്ച്. വിനോദ് കൂട്ടിച്ചേർത്തു. "ഇത് വിജയ് സാറിനെ മഹത്വവൽക്കരിക്കാൻ വേണ്ടി മാത്രം നിർമിച്ച ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറല്ല. ഇത് സെൻസിറ്റീവ് ആയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവരും അത് സംരക്ഷിക്കാൻ നിലകൊള്ളുന്നവരും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമ കണ്ടുകഴിയുമ്പോൾ ആളുകൾ ഇതിലെ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു," ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിജയ്‌യുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ, 'നാളെയ തീർപ്പ്' തന്നെ ഈ പ്രോജക്ടിനും ഉപയോഗിക്കാൻ തങ്ങൾ പദ്ധതിയിട്ടിരുന്നുവെന്ന് എച്ച്. വിനോദ് വെളിപ്പെടുത്തി. എന്നാൽ പിന്നീട്, 'ജന നായകൻ' എന്ന പേരാണ് ഈ കഥയ്ക്ക് കൂടുതൽ അനുയോജ്യം എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് വിനോദ് പറയുന്നു.

'എ' സർട്ടിഫിക്കറ്റ് ആണ് 'ജന നായകൻ' സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപ ബജറ്റിൽ കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, ആർട്ട്: വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

SCROLL FOR NEXT