കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' റിലീസിന് ഒരുങ്ങുകയാണ്. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രം ജൂലൈ 31ന് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സഞ്ജയ് ബിഹൈൻഡ്‌വുഡ്സ് തമിഴിന് നൽകിയ തന്റെ ആദ്യ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.
വിജയ്‌യും പങ്കാളി സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെ സഞ്ജയ് അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. "ജെയ്‌സൺ സ്റ്റാഥം 'സിഗ്മ' കണ്ടിട്ട് ഇഷ്ടപ്പെട്ട് നിങ്ങളോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചാൽ, തമിഴ് സിനിമയിൽ നിന്ന് ആരെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തിരഞ്ഞെടുക്കുക?" എന്ന അവതാരികയുടെ ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ സഞ്ജയ്‌യുടെ മറുപടി എത്തി. "അച്ഛനെ (വിജയ്) തന്നെ". ഇരുവരും ഒരുമിച്ചാൽ അത് മികച്ചൊരു കൂട്ടുകെട്ടായിരിക്കും," എന്നായിരുന്നു സഞ്ജയ്‌യുടെ മറുപടി. ഇതിന് ട്രോളുകളും മീമുകളും ആയിരിക്കും ലഭിക്കുക എന്ന് പറഞ്ഞ സഞ്ജയ്, വിജയ്‌യും ജേസൺ സ്റ്റാഥവും ഒന്നിച്ചാൽ അതൊരു മികച്ച കോമ്പോ ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു.
വിജയ് നായകനായ 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിൽ 'നാൻ അടിച്ചാൽ താങ്ക മാട്ടേൻ' എന്ന ഗാനരംഗത്ത് ബാലതാരമായി ജേസൺ സഞ്ജയ് മുഖം കാണിച്ചിരുന്നു. ഇപ്പോഴിതാ, 24ാം വയസിൽ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കി സംവിധായകനായി അരങ്ങേറാൻ ഒരുങ്ങുന്നു. വിദേശ സർവകലാശാലകളിൽ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസൺ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് 2020ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടൻ സെൻട്രൽ സ്കൂളിൽ നിന്ന് തിരക്കഥാരചനയില്‍ ബിരുദവും നേടിയിരുന്നു.
കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: തമൻ എസ്, എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.