ചെന്നൈ: ഒരു 'സ്പെഷ്യൽ ആരാധിക'യെ കണ്ടുമുട്ടിയ കഥ പറഞ്ഞ് നടൻ ജയറാം. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതപങ്കാളി സാക്ഷിയാണ് ഈ ആരാധിക. കഴിഞ്ഞ ആഴ്ച ഐപിഎൽ മത്സരത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. തന്നെ കണ്ട സാക്ഷി ഓടിവന്ന് കാലിൽ തൊട്ടുവെന്നും താൻ അമ്പരന്നുപോയെന്നുമാണ് നടൻ പറയുന്നത്. പുതിയ തമിഴ് ചിത്രം 'പരിമള ആൻഡ് കോ'യുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയറാം.
"ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതാണ്. ധോണിയുടെ ഭാര്യ സാക്ഷി എന്റെ നേരെ നടന്നുവരുന്നത് ടേബിളിൽ ഇരുന്നാൽ എനിക്ക് കാണാം. അടുത്തിരുന്ന ആളിനോട് 'അതാണ് ധോണിയുടെ ഭാര്യ' എന്ന് ഞാൻ പതുക്കെ പറഞ്ഞു. അവർക്കെന്നെ അറിയാമോ എന്ന് പോലും അപ്പോൾ എനിക്ക് നിശ്ചയമില്ല. പക്ഷേ, പെട്ടെന്ന് അവർ ഓടിവന്ന് എന്റെ കാലിൽ തൊട്ടു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു.
ഞാൻ വേറെ ആരോ ആണെന്ന് വിചാരിച്ചാണ് കാലിൽ വീണതെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ഞാൻ അവരോട് തന്നെ ചോദിച്ചു. എന്നെ അറിയാമെന്നായിരുന്നു മറുപടി. വീട്ടിലെ ആയ അവരുടെ മകൾ സിവയ്ക്ക് 'അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ' എന്ന പാട്ട് പാടികൊടുക്കുമായിരുന്നു. ആ പാട്ടുകേട്ടാണ് കുഞ്ഞ് ഉറങ്ങിയിരുന്നതെന്നും പറഞ്ഞു," എന്നായിരുന്നു ജയറാമിന്റെ വാക്കുകൾ.
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന ചിത്രമാണ് 'പരിമള ആൻഡ് കോ'. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ് ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി.കെ.എം. തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ് എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.