കന്നഡ നടൻ ധനുഷ് രാജ് Source: X
ENTERTAINMENT

ഭാര്യക്കെതിരെ പീഡന പരാതിയുമായി കന്നഡ നടൻ ധനുഷ് രാജ്; നടനെതിരെയും കേസ്

സ്ത്രീധന പീഡനം, ശാരീരിക ഉപദ്രവം, മാനസിക പീഡനം എന്നിവയാണ് അർഷിതയുടെ ആരോപണങ്ങൾ

Author : ശ്രീജിത്ത് എസ്

കൊച്ചി: ഭാര്യക്ക് എതിരെ പരാതിയുമായി കന്നഡ നടൻ ധനുഷ് രാജ്. ശാരീരിക ഉപദ്രവം, പീഡനം, വധഭീഷണി എന്നിവ ആരോപിച്ചാണ് ഭാര്യ അർഷിതയ്‌ക്കെതിരെ നടൻ പരാതി നൽകിയിരിക്കുന്നത്. നടനെതിരെ സ്ത്രീധന പീഡനവും മർദനവും ആരോപിച്ച് അർഷിത നൽകിയ പരാതിയിൽ പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അർഷിത തന്നോട് കള്ളം പറയുകയും കൃത്യമായി വിവരമറിയിക്കാതെ വിദേശയാത്ര നടത്തുകയും ചെയ്തുവെന്നും ബെംഗളൂരുവിലെ ഗിരിനഗർ പൊലീസ് സ്റ്റേഷനിൽ ധനുഷ് രാജ് നൽകിയ പരാതിയിൽ പറയുന്നു. ഇതിനെക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ അവർ തന്നെ മർദിക്കുകയും ഗുണ്ടകളെ വിട്ട് അടിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും നടൻ ആരോപിക്കുന്നു.

ബാത്ത്റൂമിലെ ഗ്ലാസ് പാനലിൽ കൈ കൊണ്ട് ഇടിച്ച് അർഷിത സ്വയം പരിക്കേൽപ്പിക്കുകയും, നടനാണ് തന്നെ ഉപദ്രവിച്ചതെന്ന് വരുത്തിതീർക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. നിരന്തരമായ പീഡനവും ഭീഷണിയും കാരണമാണ് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചതെന്ന് ധനുഷ് രാജ് പറഞ്ഞു.

അതേസമയം, ധനുഷ് രാജിനും കുടുംബത്തിനുമെതിരെ അർഷിതയും പരാതി നൽകിയിട്ടുണ്ട്. സ്ത്രീധന പീഡനം, ശാരീരിക ഉപദ്രവം, മാനസിക പീഡനം എന്നിവയാണ് അർഷിതയുടെ ആരോപണങ്ങൾ.

2025 മാർച്ച് രണ്ടിനാണ് ധനുഷിന്റെയും അർഷിതയുടെയും വിവാഹം നടന്നത്. ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹസമയത്ത് തന്റെ മാതാപിതാക്കൾ 50 ഗ്രാം സ്വർണാഭരണങ്ങൾ നൽകിയിരുന്നുവെന്നും എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം എട്ട് ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് നടനും കുടുംബവും ആവശ്യപ്പെട്ടതായും അർഷിത ആരോപിക്കുന്നു. ഈ തുക നൽകാൻ തന്റെ കുടുംബത്തിന് കഴിയില്ലെന്ന് പറഞ്ഞപ്പോൾ തന്നെ വാക്കാൽ അധിക്ഷേപിച്ചതായും അവർ പരാതിയിൽ പറയുന്നു.

ധനുഷ് രാജിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും അവരുടെ ചിത്രങ്ങൾ ഫോണിൽ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായും അർഷിത ആരോപിച്ചു. പിന്നീട് കുടുംബക്കാർ ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് താൻ ഭർത്താവിനൊപ്പം താമസം തുടർന്നത്. . 2025 നവംബറിൽ ജോലി ആവശ്യത്തിനായി നടൻ അഹമ്മദാബാദിലേക്ക് പോയതായും, അവിടെ വെച്ച് ഫോൺ കേടായെന്ന് പറഞ്ഞ് തന്റെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകുന്നത് നിർത്തിയതായും അർഷിത പറയുന്നു. പിന്നീട് ധനുഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ മറ്റ് സ്ത്രീകളുമായി ബന്ധമുള്ളതിന്റെ തെളിവുകൾ വീണ്ടും കണ്ടെത്തിയെന്നും ഇത് കൂടുതൽ തർക്കങ്ങളിലേക്ക് നയിച്ചുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു. രണ്ട് പരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT