ഹിന്ദി സിനിമാ ചരിത്രത്തിൽ ഐതിഹാസിക സ്ഥാനമുള്ള ആർകെ സ്റ്റുഡിയോസ് പുനഃരാരംഭിക്കാൻ ബോളിവുഡ് നടൻ രൺബീർ കപൂർ പദ്ധതിയിടുന്നതായുള്ള വാർത്തകൾ നിഷേധിച്ച് കരീന കപൂർ. നിലവിൽ അത്തരമൊരു നീക്കം കുടുംബത്തിന്റെ ഭാഗത്തുനിന്നില്ലെന്ന് താരം വ്യക്തമാക്കി.
രൺബീർ കപൂർ മുംബൈയിൽ പുതിയ സ്ഥലം ദീർഘകാലത്തേക്ക് ലീസിന് എടുത്തതിന് പിന്നാലെയാണ് ആർകെ സ്റ്റുഡിയോസ് തിരിച്ചുവരുന്നു എന്ന അഭ്യൂഹങ്ങൾ പരന്നത്. നടന്റെ ആദ്യ സംവിധാന സംരംഭം മുത്തച്ഛനും ബോളിവുഡിലെ ഇതിഹാസ നടനുമായ രാജ് കപൂർ സ്ഥാപിച്ച ആർകെ സ്റ്റുഡിയോസിന്റെ ബാനറിലാകും ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോലും ഇത് ചർച്ചയായെന്നും അങ്ങനെയൊന്ന് സംഭവിക്കുന്നില്ലെന്ന് എല്ലാവരും പറഞ്ഞതായും കരീന വെളിപ്പെടുത്തി. ആളുകൾ അത്തരത്തിൽ ഒന്ന് നടക്കണമെന്ന് ആഗ്രഹിക്കുന്നതായി തോന്നി. രൺബീർ ഇപ്പോൾ അഭിനയ ജീവിതത്തിലാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് രൺബീർ എന്നും കരീന കൂട്ടിച്ചേർത്തു.
ആർകെ സ്റ്റുഡിയോ ഇല്ലാതായത് ഹൃദയഭേദകമായ കാര്യമാണ്. സംവിധാനം ചെയ്യാനോ നിർമിക്കാനോ തനിക്ക് കഴിയില്ലെന്നും, വേണമെങ്കിൽ രൺബീറും തന്റെ സഹോദരി കരിഷ്മ കപൂറും ഭാവിയിൽ ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും കരീന നിർദേശിച്ചു. ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു നടി.
1948ൽ രാജ് കപൂർ സ്ഥാപിച്ച ആർകെ സ്റ്റുഡിയോസിന് ഹിന്ദി സിനിമാ ചരിത്രത്തിൽ തന്നെ സുപ്രധാന സ്ഥാനമാണുള്ളത്. 'ആവാര', ശ്രീ 420, 'ബോബി' തുടങ്ങി നിരവധി ക്ലാസിക് സിനിമകൾ ഇവിടെയാണ് പിറന്നത്. 1999ല്‍ റിലീസ് ആയ 'ആ അബ് ലൗട്ട് ചലേൻ' എന്ന ചിത്രമാണ് ആർകെ ഫിലിംസിന്റെ ബാനറിൽ നിർമിച്ച അവസാന ചിത്രം. 2017ലുണ്ടായ വലിയ തീപിടിത്തത്തിന് ശേഷം 2019ൽ കപൂർ കുടുംബം ഈ സ്ഥലം വിൽക്കുകയായിരുന്നു. 180 കോടി രൂപയ്ക്കാണ് ഗോദറേജ് പ്രോപ്പർട്ടീസിന് ആർകെ സ്റ്റുഡിയോസ് വിറ്റത്.
അതേസമയം, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായറ' എന്ന ചിത്രമാണ് കരീനയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. മേഘ്‌നയോടൊപ്പം പ്രവർത്തിക്കുന്നത് തനിക്ക് പുതിയൊരു അനുഭവമാണെന്നും വ്യത്യസ്തമായ വേഷങ്ങൾ തേടിയുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും കരീന പറഞ്ഞു. മിനി സീരീസുകളിൽ അഭിനയിക്കാനും താൻ താൽപ്പര്യപ്പെടുന്നതായി താരം പറഞ്ഞു.