ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂര്‍ മക്കള്‍ക്കായി വാങ്ങിയത് 14 കോടി രൂപയുടെ ബോണ്ടുകൾ. സഞ്ജയ്- കരിഷ്മ ദമ്പതികള്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളാണുള്ളത്. ഇവരുടെ ഭാവി സുരക്ഷിതമാക്കാനാണ് സഞ്ജയ് 10 ലക്ഷം രൂപ പലിശ അടവുള്ള ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്.
2003ലാണ് സഞ്ജയ് കരിഷ്മയെ വിവാഹം കഴിച്ചത്. 2005ൽ ഇവർക്ക് മകൾ സമൈറയും 2011ൽ മകൻ കിയാനും ജനിച്ചു. 2014ൽ കരിഷ്മയും സഞ്ജയും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകി. 2016ൽ ഇവരുടെ വിവാഹമോചനം പൂർത്തിയായി.
കുട്ടികളുടെ സംരക്ഷണാവകാശത്തിലും സ്വത്ത് വീതം വയ്ക്കുന്നതിലും ഇരുവർക്കും ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉയർന്നിരുന്നു. 2016ല്‍ വിവാഹമോചനം അനുവദിക്കുമ്പോള്‍ കുട്ടികളുടെ സംരക്ഷണാവകാശം കരിഷ്മയ്ക്ക് നല്‍കിയ കോടതി സഞ്ജയ്ക്ക് ഇവരെ സന്ദർശിക്കാനുള്ള അനുമതി നല്‍കിയിരുന്നു. സഞ്ജയ് കപൂറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഒരു വീടിന്റെ ഉടമസ്ഥാവകാശവും കരിഷ്മയ്ക്ക് ലഭിച്ചിരുന്നു.
വേർപിരിയലിനുശേഷം, സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു.പ്രിയയ്ക്ക് മുൻ വിവാഹത്തിൽ നിന്ന് ഒരു മകളുണ്ടായിരുന്നു. പിന്നീട് ദമ്പതികൾക്ക് അസാരിയസ് എന്നൊരു ആൺകുട്ടിയും ജനിച്ചു. 2016ലെ എഎന്‍ഐ റിപ്പോർട്ട് പ്രകാരം, സഞ്ജയ് കരിഷ്മയുമായുള്ള ബന്ധത്തില്‍ ജനിച്ച രണ്ട് കുട്ടികൾക്കുമായി 14 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.
ജൂണ്‍ 12ന് ഇംഗ്ലണ്ടില്‍ വെച്ചാണ് സഞ്ജയ് കപൂര്‍ അന്തരിച്ചത്. പ്രശസ്ത പോളോ താരം കൂടിയായ സഞ്ജയ് മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.