'ദ കേരള സ്റ്റോറി 2' പോസ്റ്റർ, കേരള ഹൈക്കോടതി Source: X
ENTERTAINMENT

"മതസൗഹാർദത്തെ ബാധിക്കും"; 'ദ കേരള സ്റ്റോറി 2' പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ

സെൻസർ ബോർഡ് 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്‍ഡ്' വീണ്ടും കാണണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം തടഞ്ഞ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ കാലാവധിക്ക് ശേഷം സെൻസർ ബോർഡ് സിനിമ വീണ്ടും കാണണം. നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കോടതി നടപടി.

'ദ കേരള സ്റ്റോറി 2' കണ്ട് വിലയിരുത്താനായില്ലെന്ന് അറിയിച്ച ഹൈക്കോടതി, സിനിമയ്‌ക്കെതിരെ സമർപ്പിച്ച ഹര്‍ജികൾ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. സിനിമ മതസൗഹാര്‍ദത്തെ ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സിനിമയ്‌ക്കെതിരായ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ച് സിനിമ കണ്ട് വിലയിരുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന് എതിരെ നിർമാതാക്കൾ രംഗത്തെത്തുകയായിരുന്നു.  ഒരു സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് സെൻസർ ബോർഡ് പോലുള്ള വിദഗ്ധ സമിതി നടത്തുന്ന വിലയിരുത്തലിന് പകരം കോടതി സ്വന്തം നിലയിലുള്ള ഒരു നിഗമനത്തിലെത്തുന്നത് കോടതിയുടെ മേൽനോട്ടാധികാരത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്നാണ് മറുപടി സത്യവാങ്മൂലത്തിൽ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സ് പറഞ്ഞത്.

സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂര്‍ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

കാമാഖ്യ നാരായണ്‍ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം.

SCROLL FOR NEXT