നടി കൊങ്കണ സെൻ ശർമ 
ENTERTAINMENT

ഹേമ കമ്മിറ്റി റിപ്പോർട്ട് എത്രപേർ വായിച്ചു, കുറ്റാരോപിതർ ഇപ്പോഴും സജീവമായി തുടരുന്നു: കൊങ്കണ സെൻ ശർമ

പുതിയ ചിത്രം 'അക്യൂസ്ഡ്' പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളിലും പ്രതികരിച്ച് നടി കൊങ്കണ സെൻ ശർമ. പുതിയ ചിത്രം 'അക്യൂസ്ഡ്' പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം. തൊഴിലിടത്ത് ലൈംഗികാരോപണം നേരിടുന്ന ഒരു ഡോക്ടറുടെ കഥയാണ് ഈ സിനിമ പറയുന്നത്.

കുറ്റാരോപിതരായ പലരും യാതൊരു തടസവുമില്ലാതെ ഇൻഡസ്ട്രിയിൽ ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്നും ഇത്തരം പ്രവണത വളംവച്ചുകൊടുക്കുന്നതിൽ ആരെ പിന്തുണയ്ക്കണമെന്ന സമൂഹത്തിന്റെ തീരുമാനത്തിന് വലിയ പങ്കുണ്ടെന്ന് കൊങ്കണ പറയുന്നു.

"ഇത് നിർഭാഗ്യകരമായ സാഹചര്യമാണ്. ആരോപണവിധേയരായ ആളുകളെ നമുക്കെല്ലാവർക്കും അറിയാം, അവരിൽ പലരും ഇന്നും തഴച്ചുവളരുന്നത് നമുക്ക് കാണാം. നമ്മൾ എല്ലാം ചേരുന്ന സമൂഹത്തിന് ഇതിൽ പങ്കുണ്ട്. ആർക്കൊപ്പം പ്രവർത്തിക്കണം, , ആരുടെ വർക്കുകൾ കാണണം, ഇവർക്ക് എത്രത്തോളം അവസരങ്ങൾ നൽകണം എന്നിങ്ങനെയുള്ള നമ്മുടെ തീരുമാനം പ്രധാനമാണ്," നടി പറഞ്ഞു.

"ഹേമ കമ്മിറ്റി ഒരു റിപ്പോർട്ട് പുറത്തുവിട്ടു. എത്ര പേർ അത് വായിച്ചു. എത്രത്തോളം അത് പ്രചരിപ്പിച്ചു? സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, കമ്മിറ്റികളുടെ കാര്യത്തിൽ ചില നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആത്യന്തികമായി നമ്മൾ, ഒരു സമൂഹമെന്ന നിലയിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും അതിന്റെ ഫലം," എന്നും കൊങ്കണ സെൻ ശർമ കൂട്ടിച്ചേർത്തു.

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും ചൂഷണങ്ങളും പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സമിതിയാണ് ഹേമ കമ്മിറ്റി. രാജ്യത്ത് ആദ്യമായാണ് സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സാഹചര്യം പഠിക്കാൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.

അതേസമയം, ഈ മാസം 27നാണ് കൊങ്കണയുടെ പുതിയ സിനിമ 'അക്യൂസ്ഡ്' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. സിമ അഗർവാൾ, യഷ് കേശ്‌വാനി എന്നിവർ ചേർന്ന് എഴുതിയ ചിത്രം അനുഭൂതി കശ്യപ് ആണ് സംവിധാനം ചെയ്യുന്നത്. പ്രതിഭ രന്ത, മഷൂർ അംറോഹി, ആദിത്യ നന്ദ, സുകാന്ത് ഗോയൽ, മോണിക്ക മഹേന്ദ്രു, ക്രിസ്റ്റഫർ ജോൺസ്, കേശവ് ഭരദ്വാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

SCROLL FOR NEXT