കൊച്ചി: സ്കൂൾ കാലഘട്ടത്തിൽ പരീക്ഷ എഴുതുന്നത് ഒഴിവാക്കാൻ ചെയ്ത 'കടുംകൈ' തുറന്നുപറഞ്ഞ് നടൻ മധു വാര്യർ. കഴക്കൂട്ടം സൈനിക സ്‌കൂളിൽ പഠിക്കുന്ന കാലത്ത് 10ാം ക്ലാസ് ക്രിസ്‌മസ് പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മധു കണ്ടെത്തിയ വഴി അൽപ്പം വളഞ്ഞതായിരുന്നു. കൂട്ടുകാരനെ കൊണ്ട് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് കൈയിൽ അടിപ്പിക്കുക. കൈ ഒടിഞ്ഞു! പക്ഷേ സംഗതി വിചാരിച്ച പോലെ ഫലം കണ്ടില്ലെന്നാണ് നടൻ കുറിപ്പിൽ പറയുന്നത്. അന്ന് തനിക്കൊപ്പം നിന്ന കൂട്ടുകാരന്റെ ചിത്രത്തിനൊപ്പമാണ് മധു വാര്യർ അനുഭവം പങ്കുവച്ചത്.
പരീക്ഷയിൽ നിന്ന് പരിരക്ഷ
പരീക്ഷയുടെ കാര്യത്തിൽ എന്റെ ഏറ്റവും മികച്ച പെർഫോമൻസ് കണ്ണൂർ എസ്എൻ വിദ്യാ മന്ദിരിൽ പന്ത്രണ്ടാം ക്ലാസിലെ കെമിസ്ട്രി മോഡൽ പരീക്ഷക്കായിരുന്നു. പേപ്പർ നിറക്കാൻ മണിച്ചിത്രത്താഴിന്റെയൊക്കെ കഥ എഴുതി വച്ചതായാണ് ഓർമ. "ഇതെങ്ങനെ സാധിച്ചു?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു അജിത മിസ്സ് കറക്റ്റ് ചെയ്ത ഉത്തരകടലാസ് എനിക്ക് തന്നത്. അഭിമാനത്തോടെ പേപ്പർ വാങ്ങി തുറന്ന് നോക്കിയപ്പോൾ എഴുപതിൽ അര മാർക്ക്!
പരീക്ഷ എന്നുമെനിക്ക് ഒരു പരീക്ഷണമായിരുന്നു. കഴക്കൂട്ടം സൈനിക സ്‌കൂളിലെ പത്താം ക്ലാസ്സ് ക്രിസ്‌തുമസ് പരീക്ഷ കാലഘട്ടം; ഒരു കാര്യവുമില്ലാതെ ഭയങ്കര ബിസി ആയതിനാൽ ഒന്നും പഠിച്ചിട്ടില്ല, ഒന്നും അറിയില്ല. പരീക്ഷ എഴുതാതിരിക്കാൻ എന്ത് ചെയ്യും? കൂലങ്കഷമായ ചിന്തകൾക്കൊടുവിൽ ഒരു മഹത്തരമായ പ്ലാൻ ഉരുത്തിരിഞ്ഞു വന്നു. ഒരു ഹോക്കി സ്റ്റിക്ക് എടുത്ത് മുകളിലെ ഫോട്ടോയിൽ എന്റെ കൂടെയുള്ള സഹപാഠി ശ്രീജിത്തിന്റെ കയ്യിൽ കൊടുത്തിട്ട് എന്റെ വലത്തേ കൈ അടിച്ചൊടിക്കാൻ പറഞ്ഞു. ഞാൻ കൈ നീട്ടി തല തിരിച്ചു നിന്നു.
നിങ്ങള് പറ, ഒരാൾ കൈ തല്ലിയൊടിക്കാൻ പറയുമ്പോൾ "എന്തിനാടാ? ഒന്ന് കൂടെ ആലോചിച്ചിട്ട് പോരേ?" അല്ലെങ്കിൽ "നമുക്ക് ഒരുമിച്ച് പഠിക്കാടാ, ഞാൻ പഠിപ്പിച്ച് തരാം" എന്നൊക്കെയല്ലേ പറയേണ്ടത്? ഒരക്ഷരം ഉരിയിടാതെ, ഇപ്പൊ അമേരിക്കയിലെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയിലെ ഡയറക്ടർ ആയ ഈ അലവലാതി ഹോക്കി സ്റ്റിക്ക് വാങ്ങി ഒറ്റയടി! പത്ത് മുപ്പത്തഞ്ച് നക്ഷത്രം മിന്നിമിന്നി പോയത് ഞാനെണ്ണി. കുറച്ച് കഴിഞ്ഞപ്പോ കൈക്ക് നല്ല നീരായി. ഞാനും ശ്രീജുവും ഞങ്ങളുടെ വർക്കിന്റെ റിസൾട്ട് കണ്ട് അഭിമാനപുളകിതരായി. അവന്റെ മുഖത്ത് ഷാജഹാന് വേണ്ടി താജ് മഹൽ പണിത പോലത്തെ സംതൃപ്തി.
സ്കൂളിൽ x-ray facility ഇല്ലാത്തതിനാൽ പിറ്റേ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയി. X-ray എടുത്തു. ഒടിവില്ല, ചെറിയൊരു ക്രാക്കേ ഉള്ളൂ. ഉള്ളൊന്ന് പിടഞ്ഞു. ഇത്രയും പണിയെടുത്തിട്ട് ഇനി പരീക്ഷ എഴുതേണ്ടി വരുമോ? ഒടിവുണ്ടെങ്കിലേ പ്ലാസ്റ്ററിടൂ, ക്രാക്കിന് 'സ്ലാബ്' ആണ്. സ്ലാബിനും ഒരു രോഗി ലുക്കൊക്കെയുണ്ട്. ഡോക്‌ടറുടെ കയ്യും കാലും പിടിച്ച് 'കൈക്ക് ഫുൾ റസ്റ്റ് വേണം, അനക്കരുത്, പ്രത്യേകിച്ച് പരീക്ഷയൊന്നും എഴുതരുത്' എന്ന് ഒരു സർട്ടിഫിക്കേറ്റ് തരപ്പെടുത്തി.
അങ്ങനെ പരീക്ഷകൾ തുടങ്ങുന്ന ദിവസം ഫുൾ കോൺഫിഡൻസിൽ സർട്ടിഫിക്കറ്റുമായി ഞാൻ ക്ലാസ്സ് മാഷുടെ അടുത്തെത്തി. അത് വാങ്ങി വായിച്ചിട്ട് "അയ്യോ കഷ്ടമായി പോയല്ലോ, മധു പരീക്ഷ എഴുതണ്ട" എന്ന് മാഷ് പറഞ്ഞു. സന്തോഷം കൊണ്ട് രണ്ട് സമ്മർസോൾട്ട് അടിക്കണമെന്ന് ഉണ്ടായിരുന്നു. മാഷ് തുടർന്നു - "Question paper നോക്കി മധു ഉത്തരം പറഞ്ഞാൽ മതി. ഞാൻ എഴുതി എടുത്തോളാം." കണ്ണിൽ ഇരുട്ട് കേറുന്ന പോലെ എനിക്ക് തോന്നി. ഇപ്പൊ റീലുകളിൽ കേൾക്കുന്ന 'ഫാ' സൗണ്ട് ഞാൻ അന്നേ നല്ല വ്യക്തമായി കേട്ടു.