കൊച്ചി: ജനുവരി 21ന് സൂചനാ സമരം നടത്തുമെന്ന് മലയാള സിനിമ സംഘടനകൾ. കെഎസ്‌എഫ്‌ഡിസി തിയേറ്ററുകളുമായുള്ള നിസഹകരണം തുടരുമെന്നും ചർച്ചകൾ സംബന്ധിച്ച ഒരു അറിയിപ്പും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും സംഘടനകൾ അറിയിച്ചു. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ഭാഗത്ത് നിന്ന് പൂർണ സഹകരണം ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചു. ഇത്രയും നാളായി സർക്കാർ സിനിമാ മേഖലയ്ക്ക് ഒന്നും തരുന്നില്ലെന്നും കിട്ടുന്നത് വാങ്ങിയെടുക്കുകയാണെന്നും നിർമാതാവ് ജി. സുരേഷ് കുമാർ ആരോപിച്ചു. 10 കൊല്ലമായി ഈ സർക്കാർ സിനിമാ മേഖലക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. സിനിമാ കോൺക്ലേവ് നടത്തിയിട്ടും ഗുണമുണ്ടായില്ലെന്നും മന്ത്രിസഭയിലെ അംഗങ്ങളായ സിനിമാ താരങ്ങളുടെ ഭാഗത്ത് നിന്നും ഒരു സഹകരണവും ഇല്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
ജിഎസ്ടിക്ക് പുറമേ ഈടാക്കുന്ന വിനോദനികുതി പിൻവലിക്കുക, സിനിമാ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ. ഈ ആവശ്യങ്ങളുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനോട് ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചകളിൽ പരിഹാരമുണ്ടായില്ല. വീണ്ടും ചർച്ച നടത്താം എന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായി ഒരു തീയതി അറിയിച്ചിരുന്നില്ല. ഇതോടെയാണ് ഈ മാസം 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്.
തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ് നിർത്തിവച്ചുമാണ് സമരം. ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ സമരം നീണ്ടേക്കും. സിനിമാ വ്യവസായത്തിന്റെ സ്വഭാവം മനസിലാക്കി നഷ്ടം കുറയ്ക്കാനുള്ള സാഹചര്യം സിനിമ മേഖലയ്ക്ക് സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.