കൊച്ചി: 'കലണ്ടർ' എന്ന സിനിമയിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച 'ഓലിക്കര സോജപ്പൻ' എന്ന കഥാപാത്രം വർഷങ്ങൾക്ക് ശേഷം അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഒപ്പം , 'പച്ചവെള്ളം തച്ചിന് സോജപ്പൻ' എന്ന ഗാനവും. ഈ വൈറൽ ഗാനത്തിൽ സോജപ്പനും കൂട്ടുകാരും ബൈക്ക് ഓടിച്ചു പോകുന്ന ഒരു സീനുണ്ട്. ഈ സീനിൽ പൃഥ്വിരാജിനൊപ്പം ബൈക്ക് ഓടിക്കുന്നവരെല്ലാം അതാത് വണ്ടികളുടെ ഉടമസ്ഥർ തന്നെയാണ്. അതിലൊരാൾ, നടിയും അവതാരികയുമായ മീനാക്ഷിയുടെ അച്ഛനാണ്. ഈ ബൈക്കും അച്ഛനും എങ്ങനെയാണ് ഈ പാട്ട് സീനിൽ എത്തിയതെന്ന് പറയുകയാണ് മീനാക്ഷി. നടിയുടെ മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലെ ഈ കുറിപ്പും വൈറലാണ്.
2009 മെയ് 21നാണ് 'കലണ്ടർ' റിലീസ് ആയത്. മഹേഷ് ആയിരുന്നു സംവിധാനം. സിനിമയിൽ സോജപ്പന്റെ പ്രണയിനിയായ കൊച്ചുറാണിയായത് നവ്യാ നായരാണ്. സെറീന വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ഒരു യമണ്ടൻ യമഹക്കഥ'
ഈ ഫോട്ടോയിൽ കാണുന്ന ആർ 15 റെഡ് ബൈക്കിൽ ഒരെണ്ണം എന്റെ അച്ഛന്റേതാണ്... അച്ഛനീ കഥ ഇടയ്ക്ക് പറയാറുണ്ട് .. അച്ഛനാണെങ്കിൽ ബൈക്ക് പ്രാന്തൻന്ന് പറഞ്ഞാ കുറഞ്ഞ് പോവും കൊച്ചച്ഛനും മോശമല്ല... പറഞ്ഞ ബൈക്ക് ഇപ്പഴും എന്റെ വീടിന്റെ മുൻവശത്ത് തന്നെയുണ്ട് .. അന്നത്തേപ്പോലെ പെയിൻ്റ് പോലും മങ്ങിയിട്ടില്ല... ഒരു ടച്ചിൽ തന്നെ ക്വിക്ക് സ്റ്റാർട്ട്... ഇപ്പഴും പൊന്നുപോലെ നോക്കുന്നു .. ഞാൻ കുറച്ച് കൂടി ചെറുതായിരുന്നപ്പോൾ ഈ ബൈക്ക് വീടിന്റെ മുറ്റം വഴി ഓടിച്ചതിന് കേസ് പോലും വന്നിരുന്നു... യൂട്യൂബിൽ Baby Meenakshi bike ride' ന്നൊക്കെ കൊടുത്താ കിട്ടും ...
അച്ഛൻ പറത്തിട്ടുള്ള ഈ സിനിമയെപ്പറ്റി...
ഈ സിനിമയ്ക്ക് വേണ്ട ആർ 15കൾ അന്ന് കോട്ടയം ഷോറൂമിൽ കുറവായിരുന്നു ... അന്ന് കളത്തിപ്പടിയിൽ നിന്ന് കോട്ടയത്തെ ആദ്യ വണ്ടികളിലൊന്ന് അച്ഛൻ സംഘടിപ്പിച്ചിരുന്നു...വീട്ടിൽ ആള് വന്നു...ഷൂട്ടിങ്ങിന് വണ്ടിയൊന്ന് വേണം , പൃഥ്വിരാജിന്റെ സിനിമയാണ്. പക്ഷെ അച്ചൻ ബൈക്ക് കൊടുക്കാൻ തയാറല്ല. അന്നത്തെ സർവീസ് സൂപ്പർവൈസർ ഫിലിപ്പ് ചേട്ടനുമായി അച്ഛൻ നല്ല അടുപ്പമായിരുന്നു...ആള് വല്ലാണ്ട് നിർബന്ധിച്ച് ഒരു പോറൽ പോലും ഏൽക്കില്ല എന്നു പറഞ്ഞാണ് സംഗതി കൊണ്ടുപോയത് .. ഇതൊക്കെയാണെങ്കിലും ബൈക്ക് ആവശ്യപ്പെട്ടപ്പോൾ ഒരു കണ്ടീഷനുണ്ടായിരുന്നു. ബൈക്ക് വേറൊരാൾക്ക് കൈമാറി ഓടിക്കാൻ കൊടുക്കില്ലെന്ന്... ഇതിലെ ബൈക്കുകൾ എല്ലാം തന്നെയും അതിന്റെ ഉടമസ്ഥർ തന്നെയാണ് ഓടിച്ചിട്ടുള്ളത്. അന്ന് വളരെ കുറച്ച് ആർ 15കൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ ഇതിലെ പാട്ട് വൈറലായി... 4Kയിൽ ഉണ്ടല്ലോ (FILM കലണ്ടർ )
സീനിൽ ബൈക്കിൽ വരുന്നവരിൽ രണ്ട് പേരാണ് സൺഗ്ലാസ്സ് വച്ചിട്ടുള്ളത്. ഒന്ന് എന്റെ അച്ഛൻ മറ്റെയാൾ പൃഥ്വിരാജും ... അച്ഛന്റെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ഞാനും എന്റെ അനിയനും ( കടുവ ..കള ഫെയിം ആരിഷ് അനൂപ്) ഇന്നും സിനിമയിൽ നിൽക്കുന്നത്. ഇന്നും അന്നത്തെ ആർ15 ബന്ധങ്ങൾ അച്ഛൻ സൂക്ഷിക്കുന്നു... ഒരു തിരുവല്ലാക്കാരൻ അലക്സ് (Parekadavil Paints , Eraviperoor) ചേട്ടനുൾപ്പെടെ ഈ വകയിൽ ഞാനും കൂട്ടാണ്. അന്ന് കളത്തിപ്പടി സർവീസ് സെന്ററിൽ ഉണ്ടായിരുന്ന അച്ഛന്റെ ഭാഷയിൽ കമ്പനി ട്രെയിനിങ് കിട്ടിയ പ്രശാന്ത് ചേട്ടനാണ് ഇപ്പോഴും ഞങ്ങടെ ബൈക്കിന്റെ ഔദ്യോഗിക മെക്കാനിക്ക്. ആൾക്ക് കോട്ടയം-കുമരകം റൂട്ടിൽ കാഞ്ഞിരം ജെട്ടി പാലത്തിനടിയിൽ ദിയ ഓട്ടോ മൊബൈൽ എന്നൊരു വർക്ക്‌ഷോപ്പുണ്ട്.. ബൈക്ക് പ്രാന്തി കൂടിയായ ഞാൻ പറഞ്ഞു വരുമ്പൊ ഈ യമഹ ആർ 15, എന്റെയും പ്രിയപ്പെട്ടവനാണ്, ഇവിടുണ്ട് ... പ്രിയപ്പെട്ട സ്റ്റാറായി രാജു അങ്കിളും എന്റൊപ്പം വന്നു.. രണ്ട് പേരും എന്നും എപ്പോഴും എനിക്കും പ്രിയപ്പെട്ടർ....