ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് Source: X
MOVIES

"ഐശ്വര്യയുടെ ത്യാഗമാണ് ഞാനിവിടെ നില്‍ക്കാന്‍ കാരണം"; ഫിലിംഫെയർ അവാർഡ്‌ദാന ചടങ്ങില്‍ കണ്ണീരണിഞ്ഞ് അഭിഷേക് ബച്ചന്‍

'ഐ വാന്‍ഡ് ടു ടോക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അഭിഷേകിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: അഭിഷേക് ബച്ചന്‍ അഭിനയരംഗത്തേക്ക് എത്തിയിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. 2000ല്‍ ഇറങ്ങിയ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2025ല്‍ 70ാമത് ഫിലിംഫെയർ അവാർഡ് ഏറ്റുവാങ്ങിയ നടന്‍ തന്റെ സിനിമാ യാത്രയില്‍ ഒപ്പം നിന്നവരെ ഓർത്തെടുത്തു. സ്വപ്നങ്ങളെ പിന്തുടരാന്‍ അനുവദിച്ച പങ്കാളി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും നന്ദി പറഞ്ഞു.

2024ല്‍ ഇറങ്ങിയ 'ഐ വാന്‍ഡ് ടു ടോക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അഭിഷേകിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചത്. കാർത്തിക് ആര്യനുമായി അവാർഡ് പങ്കിടുകയായിരുന്നു. നിറകണ്ണുകളോടെയാണ് നടന്‍ അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിച്ചത്.

" ഞാന്‍ സിനിമാ മേഖലയിലേക്ക് എത്തിയിട്ട് 25 വർഷങ്ങള്‍ തികയുന്നു. ഈ പ്രസംഗത്തിനായി ഞാന്‍ എത്രവട്ടം പരിശീലിച്ചെന്ന് എനിക്ക് ഓർമയില്ല. ഇതൊരു സ്വപ്നമായിരുന്നു. ഞാന്‍ വികാരാധീനനും വിനീതനുമാകുന്നു. എന്റെ കുടുംബത്തന് മുന്നില്‍വച്ച് ഈ അവാർഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ഇതിനെ കൂടുതല്‍ സ്പെഷ്യല്‍ ആക്കുന്നു. നന്ദി പറയേണ്ട ഒരുപാട് ആളുകളുണ്ട്. കഴിഞ്ഞ 25 വർഷം എന്നെ വിശ്വസിച്ച, എനിക്ക് അവസരങ്ങള്‍ തന്ന സംവിധായകർ, നിർമാതാക്കള്‍. എന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അനുവദിച്ച ഐശ്വര്യയും ആരാധ്യയും. ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ ത്യാഗമാണ്. ഈ അവാര്‍ഡ് വളരെ പ്രധാനപ്പെട്ട രണ്ട് പേർക്ക് സമർപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമ ഒരു അച്ഛനെയും മകളെയും കുറിച്ചുള്ളതാണ്. എന്റെ ഹീറോ, എന്റെ അച്ഛന്‍, എന്റെ മറ്റൊരു ഹീറോ, എന്റെ മകള്‍ എന്നിവര്‍ക്ക് ഇത് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു," അഭിഷേക് പറഞ്ഞവസാനിപ്പിച്ചു.

മരണാസന്നനായ ഒരു അച്ഛന്‍ മകളുമായുള്ള ബന്ധം ബലപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് 'ഐ വാന്‍ഡ് ടു ടോക്ക്' എന്ന സിനിമയുടെ കഥാപശ്ചാത്തലം. വിക്കി ഡോണർ, സർദാർ ഉദ്ദം , ഒക്ടോബർ, പികു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷൂജിത് സർകാർ ആണ് സംവിധാനം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥ എഴുതിയിരിക്കുന്നത്. ജയന്ത് കൃപ്ലാനി, അഹല്യ ബംറൂ എന്നവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

SCROLL FOR NEXT