താരസംഘടനയായ അമ്മയിലെ നേതൃമാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ നിന്ന് മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി പ്രതികരിച്ചു. അമ്മ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി കൂട്ടിച്ചേത്തു.
കഴിഞ്ഞ ദിവസം നടന്ന അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പിലൂടെ ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി താരം മാറി. 159 വോട്ടുകളാണ് ശ്വേത മേനോന്‍ നേടിയത്. ശ്വേതയ്‌ക്കെതിരെ മത്സരിച്ച ദേവന്‍ നേടിയത് 132 വോട്ടുകളായിരുന്നു. കുക്കു പരമേശ്വരനാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ എതിരാളികള്‍ ഇല്ലാതെ അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാല്‍ ട്രഷററായും വിജയിച്ചു.
സരയു, ആശ അരവിന്ദ്, അഞ്ജലി നായര്‍, നീന കുറുപ്പ്, കൈലാഷ്, ടിനി ടോം, വിനു മോഹന്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, സിജോയ് വര്‍ഗീസ്, ഡോ. റോണി ഡേവിഡ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.