ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ സവിശേഷ സ്ഥാനം നേടിയ 'ബാഹുബലി' ഫ്രാഞ്ചൈസി റീ റിലീസിന് ഒരുങ്ങുകയാണ്. 'ബാഹുബലി' ആദ്യ ഭാഗം റിലീസ് ആയിട്ട് പത്ത് വർഷം തികയുന്ന വേളയിലാണ് രണ്ട് പാർട്ടുകളും ചേർത്ത് റീ റിലീസ് ചെയ്യുന്നത്. 'ബാഹുബലി ദി എപ്പിക്ക്' എന്നാണ് ഈ ചിത്രത്തിന്റെ പേര്. റിലീസിന് മുന്നോടിയായി, സംവിധായകന്‍ എസ്.എസ്. രാജമൗലി, കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസ്, റാണാ ദഗ്ഗുബതി എന്നിവർ ഒന്നിച്ച അഭിമുഖത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒരു മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയിൽ നിന്നുള്ള തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ മൂവരും ഓർമിക്കുന്നത് കാണാം. ബാഹുബലിയെ കൊല്ലാൻ കട്ടപ്പ തയ്യാറെടുക്കുന്ന രംഗമാണ് തന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും വൈകാരികമായ സീനുകളിലൊന്നായി എസ്.എസ്. രാജമൗലി പറയുന്നത്. തുടർന്ന് ബാഹുബലി കട്ടപ്പയോട് തന്റെ അമ്മ ശിവഗാമിയെ പരിപാലിക്കാൻ ആവശ്യപ്പെടുന്ന ഭാഗത്തെപ്പറ്റിയും രാജമൗലി സംസാരിച്ചു.
അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും എത്തിയ പ്രഭാസിന്റെ ഇഷ്ട രംഗം ബാഹുബലിയുടെ കുതിര ഓടിച്ചുകൊണ്ടുള്ള രാജകീയ വരവാണ്. ആദ്യ ഭാഗത്തിലെ, ഭല്ലാലദേവന്റെ ഭീമന്‍ പ്രതിമ ഉയർത്തുന്ന സീന്‍ ആണ് താരത്തിന് മറക്കാനാകാത്ത മറ്റൊരു രംഗം. അതേസമയം, വില്ലനായ ഭല്ലാലദേവനായി എത്തിയ റാണ ദഗ്ഗുബതിക്ക് ഇഷ്ടപ്പെട്ട രംഗം തന്റെ കഥാപാത്രം കിരീടത്തിന് മുന്നിൽ നിശബ്ദമായി സത്യം ചെയ്യുന്ന 'രക്തപ്രതിജ്ഞാ' രംഗമാണ്.
സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ ഒരു സീക്വന്‍സിനേപ്പറ്റിയും വീഡിയോയില്‍ മൂവരും സംസാരിക്കുന്നുണ്ട്. സംവിധായകനോട് ഈ രംഗം റിലീസ് ചെയ്യാന്‍ പ്രഭാസ് കളിയായി പറയുന്നു. ഫൈനല്‍ കട്ടില്‍ വരാത്ത ഒരു സീനിനാണ് തങ്ങള്‍ കഠിനമായി പരിശീലിച്ചതെന്ന് റാണയും തമാശയായി കൂട്ടിച്ചേർക്കുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി ഒക്ടോബർ 31ന് ബാഹുബലി ദി എപ്പിക്ക് തിയേറ്ററുകളില്‍ എത്തും. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.