ഡൽഹി: മോഹൻലാൽ നായകനായ ദൃശ്യം 3 ഒടിടി കരാറില്‍ ഏര്‍പ്പെടുന്നത് താൽകാലികമായി വിലക്കി ഡെൽഹി ഹൈക്കോടതി. ആശിർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം നൽകിയ ഹർജിയിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക്. 2020ൽ ആശിർവാദ് സിനിമാസുമായി ദൃശ്യം മൂവി ഫ്രാഞ്ചൈസിയുടെ ഭാവി ടൈറ്റിലുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കരാർ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോൺ പ്രൈം കോടതിയെ സമീപിച്ചത്.
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗം മെയ് 21നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം. സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഡിസംബർ ആദ്യമാണ് 'ദൃശ്യം 3' ഷൂട്ടിങ് അവസാനിച്ചത്. ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാപനം അനുസരിച്ച് മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം റിലീസ് ചെയ്യുക. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.