കൊച്ചി: കേരളത്തിൽ അതുല്യമായ റെക്കോർഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ 'കാന്താര ചാപ്റ്റർ 1'. കേരളത്തിൽ നിന്ന് 55 കോടി രൂപ ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡോടെ 55 കോടി കളക്ഷൻ ചിത്രം നേടി.
ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത 'കാന്താര'യുടെ പ്രീക്വല്‍ ആയ 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ 2 നാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി സ്വന്തമാക്കിയിരിക്കുന്നത്.
മണ്ണ്, മനുഷ്യന്‍, മിത്ത് എന്നിവയുടെ ആഴത്തിലുള്ള സംയോജനമാണ് 'കാന്താര ചാപ്റ്റർ 1'. സിനിമയുടെ ദൃശ്യഭാഷയും കഥപറച്ചില്‍ രീതിയും കേരളത്തിലെ പ്രേക്ഷകരെ അതീവമായി ആകർഷിച്ചു. കേരളത്തിലെ പ്രേക്ഷകർ നൽകിയ ഈ സ്വീകാര്യത തങ്ങളെ അത്യന്തം സന്തോഷിപ്പിക്കുന്നു. ഭാഷയും അതിരുകളും കടന്ന് പോകുന്ന ഈ സ്നേഹമാണ് ‘കാന്താര’യെ ജനങ്ങൾക്കിടയിൽ ഇത്രയും സ്വീകാര്യമാക്കിയത് എന്ന് ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിരഗന്ദൂർ അഭിപ്രായപ്പെട്ടു.
"കേരളം എപ്പോഴും മികച്ച സിനിമയെ വിലമതിക്കുന്ന നാടാണ്. ഞങ്ങളുടെ സിനിമയോട് കാണിച്ച ഈ സ്‌നേഹത്തിനും ആദരവിനും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു," സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024 ല്‍ 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.