കൊച്ചി: വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. കരിയറിന്റെ തുടക്കം മുതൽ വൈവിധ്യമാർന്ന തിരക്കഥകൾക്കും വേഷങ്ങൾക്കും പ്രാധാന്യം നൽകുന്ന നടൻ പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണോ? അതാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം. ഇങ്ങനെ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടത് മമ്മൂട്ടി തന്നെയാണ്!
കഴിഞ്ഞ ദിവസമാണ് 'പേട്രിയറ്റ്' സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഹോളിവുഡ് റിപ്പോട്ടർ ഇന്ത്യയ്ക്കായി അനുപമ ചോപ്രയ്ക്ക് മമ്മൂട്ടി നൽകിയ അഭിമുഖം പുറത്തുവന്നത്. 50ഓളം വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തെപ്പറ്റി നടൻ ഈ അഭിമുഖത്തിൽ മനസുതുറക്കുന്നുണ്ട്. അഭിമുഖത്തിന്റെ അവസാന ഭാഗത്ത്, “എപ്പോഴെങ്കിലും ഞാൻ ഒരു വാംപയറിന്റെ വേഷം ചെയ്യുന്നതായി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?," എന്ന് മമ്മൂട്ടി അപ്രതീക്ഷിതമായി ചോദിച്ചു. പെട്ടെന്നുള്ള ചോദ്യത്തിൽ അമ്പരന്നുപോയ അനുപമ, "നിങ്ങൾ ഒരു വാംപയർ ആയി എത്തുമോ?" എന്ന് തിരിച്ചു ചോദിച്ചു. "സർപ്രൈസ്" എന്നായിരുന്നു നടന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. ഈ ചിരിയും ചോദ്യവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
'പേട്രിയറ്റ്' ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് നടൻ എത്തുന്നത്. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'പേട്രിയറ്റ്'. കേണൽ റഹിം നായിക് എന്ന വേഷത്തിലാണ് മോഹൻലാൽ എത്തുക. മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'പേട്രിയറ്റ്' പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.
വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.