മൈക്കിള്‍ മാഡ്സന്‍ Source : X
MOVIES

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

1990-കളിലെ മികച്ച സിനിമകളിലൊന്നായ ടൊറന്റീനോയുടെ 'റിസര്‍വോയര്‍ ഡോഗ്‌സിലെ' മിസ്റ്റര്‍ ബ്ലോണ്ട് അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക കഥാപാത്രമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ (67) അന്തരിച്ചു. ക്വിന്റന്‍ ടൊറന്റീനോ സംവിധാനം ചെയ്ത 'റിസര്‍വോയര്‍ ഡോഗ്‌സ്', 'കില്‍ ബില്‍ : വോള്യം 1 & 2', 'ദ ഹെയ്റ്റ്ഫുള്‍ എയ്റ്റ്', 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മാലിബുവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്. രാവിലെ 8.25ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

1980കളില്‍ അഭിനയം ആരംഭിച്ച അദ്ദേഹം 300ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'വാര്‍ ഗെയിംസ്' എന്ന സയിന്‍സ് ഫിക്ഷന്‍ സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം ആദ്യം ശ്രദ്ധേയനാവുന്നത്. 1990-കളിലെ മികച്ച സിനിമകളിലൊന്നായ ടൊറന്റീനോയുടെ 'റിസര്‍വോയര്‍ ഡോഗ്‌സിലെ' മിസ്റ്റര്‍ ബ്ലോണ്ട് അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക കഥാപാത്രമായിരുന്നു. പിന്നീട് ടൊറന്റീനോ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി അദ്ദേഹം മാറി. 'തെല്‍മ & ലൂയിസ്', 'ഡോണി ബ്രാസ്‌കോ' എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

നാല് പതിറ്റാണ് നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ മാഡ്‌സന്‍ ടെലിവിഷനിലും സാന്നിധ്യമായി. സിനിമയിലും ടെലിവിഷനിലും അദ്ദേഹം കൂടുതലായും ഷെരിഫ്, ഡിറ്റക്ടീവ് എന്നീ വേഷങ്ങളാണ് അവതരിപ്പിച്ചത്. സമീപ വര്‍ഷങ്ങളില്‍, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ കകക, ഡിഷോണേര്‍ഡ് സീരീസ് എന്നിവയുള്‍പ്പെടെയുള്ള വീഡിയോ ഗെയിമുകള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി.

1957 സെപ്റ്റംബറില്‍ ചിക്കാഗോയിലാണ് മൈക്കിള്‍ മാഡ്‌സന്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാവിക സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് അഗ്നിശമന സേനാംഗമായി പ്രവര്‍ത്തിച്ചു. മാതാവ് ഒരു ചലച്ചിത്ര നിര്‍മാതാവായിരുന്നു. ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകള്‍ ലഭിച്ച ഹോളിവുഡ് നടി വര്‍ജീനിയ മാഡ്‌സന്‍ അദ്ദേഹത്തിന്റെ സഹോദരിയാണ്. മൈക്കിള്‍ മാഡ്‌സന്‍ മൂന്ന് തവണ വിവാവിതനായിരുന്നു. നടന്‍ ക്രിസ്റ്റിയന്‍ മാഡ്‌സന്‍ ഉള്‍പ്പെടെ നാല് കുട്ടികളുണ്ട്.

SCROLL FOR NEXT