സുബീന്‍ ഗാർഗ്  
MOVIES

"അസമിന് പ്രിയ പുത്രനെ നഷ്ടമായി"; പ്രശസ്ത ഗായകന്‍ സുബീന്‍ ഗാർഗ് അന്തരിച്ചു

സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാർഗ് (52) അന്തരിച്ചു. സിംഗപൂരില്‍ വച്ചായിരുന്നു അന്ത്യം. സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയത്.

സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂർ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

'അസമിന് പ്രിയ പുത്രനെ നഷ്ടമായി' എന്നാണ് സുബീന്റെ വിയോഗത്തോട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അശോക് സിംഗാള്‍ പ്രതികരിച്ചത്.

"അസമിന് നഷ്ടമായത് ഒരു ശബ്ദം മാത്രമല്ല, ഒരു ഹൃദയമിടിപ്പു കൂടിയാണ്. സുബീൻ ദാ ഒരു ഗായകൻ എന്നതിലുപരി, അസമിന്റെയും രാജ്യത്തിന്റെയും അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ നമ്മുടെ സംസ്കാരത്തെയും വികാരങ്ങളെയും ആത്മാവിനെയും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോയി. അദ്ദേഹത്തിന്റെ സംഗീതത്തിൽ, തലമുറകൾ സന്തോഷവും ആശ്വാസവും സ്വത്വവും കണ്ടെത്തി. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നു. അസമിന് അതിന്റെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ടു, ഇന്ത്യയ്ക്ക് അതിന്റെ ഏറ്റവും മികച്ച സാംസ്കാരിക ഐക്കണുകളിൽ ഒരാളെ നഷ്ടപ്പെട്ടു," അശോക് സിംഗാള്‍ എക്സില്‍ കുറിച്ചു.

സ്വതന്ത്ര, സിനിമാ സംഗീത മേഖലകളില്‍ പ്രശസ്തനാണ് സുബീന്‍ ഗാർഗ്. അസമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനങ്ങള്‍ ആലപിച്ചിരുന്നത്. ഇമ്രാൻ ഹഷ്മിയുടെ '​ഗാങ്സ്റ്റർ' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്നത്. ക്രിഷ് 3-യിലെ 'ദിൽ തൂ ഹി ബതാ' എന്ന ​ഗാനവും പ്രശസ്തമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ​ഗാർ​ഗിന്റേതായുണ്ട്.

ഗായകനെന്നതിലുപരി നടനും സംവിധായകനുമാണ് സുബീൻ ​ഗാർ​ഗ്. കാഞ്ചൻജം​ഗ, മിഷൻ ചൈന, ദീൻബന്ധു തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. അസമിൽ അദ്ദേഹത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് ക്ലബുകളാണ് പ്രവർത്തിക്കുന്നത്.

SCROLL FOR NEXT