കൊച്ചി: 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിനിമയുടെ അണിയ പ്രവർത്തകർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
'വെള്ളം' എന്ന സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച മുരളിയെന്ന എന്ന കഥാപാത്രം വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിൻ്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്തതായിരുന്നു. തൻ്റെ നിലവിലെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ഒരു വീഡിയോ മുരളി കുന്നുംപുറത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ജീവിതത്തിൽ തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വീഡിയോ ആണ് പുറത്തുവന്നത്. വെള്ളം, നദികളിൽ സുന്ദരി യമുന, സുമതി വളവ് അടക്കമുള്ള സിനിമകളുടെ നിർമാതാവാണ് അദ്ദേഹം. എന്നാൽ സിനിമകൾ പരാജയമായിരുന്നെന്നും സിനിമയിലൂടെ വന്ന ഏഴ് കോടി രൂപയുടെ നഷ്ടം കൂടിയായപ്പോൾ തനിക്ക് ഇപ്പോൾ പിടിച്ചു നിൽക്കാൻ ആകുന്നില്ലെന്നും മുരളി കുന്നുംപുറത്ത് വ്യക്തമാക്കിയിരുന്നു.
നേരത്തെ മുരളി കുന്നുംപുറത്തിന് പിന്തുണയുമായി നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. മുരളി പറയുന്നത് സത്യമാണെന്നും 'സുമതി വളവ്' എന്ന സിനിമ എടുക്കരുതെന്ന് അന്നേ മുരളിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി മുരളി സിനിമയുമായി മുന്നോട്ട് പോയെന്നും വേണു കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി.
'സുമതി വളവ്' സിനിമയുടെ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് മുരളി കുന്നുംപുറത്ത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും കടക്കെണിയിൽ ആക്കിയെന്നും വിഷ്ണുവിന് സംവിധാനം അറിയില്ലെന്ന് അറിഞ്ഞത് സിനിമയ്ക്കായി പണം നിക്ഷേപിച്ചതിന് ശേഷമാണെന്നും മുരളി വ്യക്തമാക്കി. ഇതെല്ലാം അറിയാവുന്ന അഭിലാഷ് പിള്ള ഇക്കാര്യം തന്നോട് മറച്ചുവച്ചു. സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ ഇപ്പോൾ സഹായവുമായി വരുന്നുണ്ടെന്നും പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്നും മുരളി കുന്നുംപുറത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.