തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രം 'ജന നായകൻ' അങ്ങനെ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. 30 വർഷത്തോളം ആരാധകരെ കയ്യടിപ്പിച്ച മാസ്, റൊമാന്റിക് ഹീറോയുടെ ലാസ്റ്റ് ഡാൻസ്. ഈ വർഷം ആദ്യം പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം വരാൻ കുറച്ചധികം വൈകി. പക്ഷേ, ആ വരവ് വെറുതെയല്ല. തനിക്ക് പറയാനുള്ള രാഷ്ട്രീയം മാസ് മസാല എലമെന്റുകൾ ചേർന്ന ഒരു പക്ക എന്റർടെയ്‌നറിലൂടെ പറയുകയാണ് വിജയ്.
സിനിമയുടെ ടൈറ്റിൽ കാർഡ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ വിജയ് ആരാധകർ ആവേശത്തിലാകും. നിങ്ങളുടെ നായകൻ ഇന്ന് ഇളയദളപതിയല്ല, ദളപതിയല്ല, സാക്ഷാൽ തമിഴക മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണെന്ന് പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ദളപതി വെട്രി കൊണ്ടാൻ എന്ന കഥാപാത്രമായി ടിവികെ അധ്യക്ഷൻ അവതരിക്കും. അനിരുദ്ധിന്റെ ഹൈ എനർജി പാട്ടുകൾക്ക് ഡാൻസ് ചെയ്യും. എതിരാളികളെ അടിച്ച് നിലംപരിശാക്കും. ഇതിനെല്ലാം മുകളിൽ തന്റെ പൊളിറ്റിക്കൽ ഫിലോസഫി വ്യക്തമായി പറയും. സ്ട്രേയിറ്റ് ആക്ഷൻ! സ്ത്രീ ശാക്തീകരണവും ഭരണഘടനയും ദേശീയപതാകയും നിറഞ്ഞുനിൽക്കുന്ന സംഭാഷണങ്ങൾ, ഇമേജുകൾ. തമിഴകത്തെ, ജനാധിപത്യത്തെ രക്ഷിക്കാനുള്ള അവതാരമായി മാറുകയാണ് നായകൻ. എംജിആറിന്റെ പിൻഗാമിയാണ് താൻ എന്ന് സിനിമയിലൂടെ പറഞ്ഞുവയ്ക്കുന്ന വിജയ് തന്റെ എതിർകക്ഷികളെ പരോക്ഷമായി പലപ്പോഴായി കടന്നാക്രമിക്കുന്നതും കാണാം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട എഴുതിയ സംഭാഷണങ്ങളാണ് ഇതിൽ പലതുമെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയ് മുഖ്യമന്ത്രിയായെങ്കിലും 'ജന നായകന്' ഇപ്പോഴും പ്രസക്തിയുണ്ട്. ഒരു സൂപ്പർസ്റ്റാർ സിഎമ്മിന് ചേർന്ന ചിത്രം. നമുക്ക് വേണ്ടി ആദ്യം കേൾക്കുന്ന ശബ്ദം, അടി അയാളുടേതാകും എന്നാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. ആകെത്തുകയിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മൾ കണ്ട വിജയ്‌യുടെ മാസ് പൊളിറ്റിക്കൽ പ്രസംഗങ്ങളുടെ സിനിമാറ്റിക് അഡാപ്റ്റേഷനാണ് 'ജന നായകൻ'. ആരാധകർക്ക് കയ്യടിക്കാനും വിസിലടിക്കാനുമായി ഒരുക്കിയ എന്റർടെയ്‌നർ. പക്ഷേ, അത് ബാലയ്യ യൂണിവേഴ്‌സിലാണ് എന്നത് വലിയ നിരാശ തന്നെയാണ്!
വിജയ്‌യെ പോലെ മാസിനെ ആകർഷിച്ച ഒരു നായകന്റെ അവസാന ചിത്രം ഒരു ഒറിജിനൽ സ്ക്രീൻപ്ലേ അടിസ്ഥാനമാക്കിയാകാമായിരുന്നു. സിനിമയുടെ അധിക ഭാഗവും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നതെന്ന് സംവിധായകൻ എച്ച്. വിനോദ് നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. അതിലേക്ക് വിജയ്‌യുടെ രാഷ്ട്രീയ ഡയലോഗുകൾ ചേർക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പിന്നെ, സംവിധായകന്റേതായി സെക്കൻഡ് ഹാഫുകളിൽ ചില മാറ്റങ്ങൾ. അതുപക്ഷേ, സിനിമയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ചെയ്തു എന്ന് പറയാൻ സാധിക്കില്ല. സതുരംഗ വേട്ടയും, തീരൻ അധികാരം ഒൻട്രും എടുത്ത എച്ച് വിനോദിനെ പ്രതീക്ഷിച്ച് ഈ സിനിമയ്ക്ക് വരരുത്. ഇത് തുനിവ് എടുത്ത വിനോദ് ആണ്.
സിനിമയിലെ മറ്റൊരു പോരായ്മ ബോബി ഡിയോൾ അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ്. ആ വില്ലൻ ദളപതിക്ക് ഒരിരയായി തോന്നിയില്ല. അതുപോലെ, പൂജ ഹെഗ്ഡെ അവതരിപ്പിച്ച കഥാപാത്രം. വെറും നിഴൽ! എന്നാൽ, മമിത ബൈജു അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്നുതന്നെ പറയണം. തെലുങ്കിൽ ശ്രീലീല അവതരിപ്പിച്ച കഥാപാത്രത്തെ ആ ശൈലിയിലല്ല മമിത സമീപിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് നടി പുറത്തെടുത്തിരിക്കുന്നത്. ആരും കയ്യടിച്ചുപോകും!
'ജന നായകൻ' എന്ന ചിത്രം എല്ലാക്കാലവും സിനിമാപ്രേമികൾ ഓർത്തിരിക്കും. കാരണം, അത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു നടന്റെ അവസാന ചിത്രമാണ്. അതിനപ്പുറത്തേക്ക് ഈ സിനിമ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. ബാലയ്യ യൂണിവേഴ്സിൽ ദളപതിയിങ്ങനെ ഉച്ചത്തിൽ വിസിൽ അടിക്കുകയാണ്! രാഷ്ട്രീയത്തിൽ നിന്ന് ഇനി തിരിച്ചുപോകാൻ പ്ലാൻ ഇല്ലെന്ന് അണികൾക്ക് ഉറപ്പുനൽകുകയാണ്. ആ വൺ ലാസ്റ്റ് ഡാൻസ് ഇങ്ങനെ വേണമായിരുന്നോ എന്ന് ഇന്നല്ലെങ്കിൽ നാളെ ചോദ്യം ഉയർന്നേക്കാം. അതിൽ ആരാധകരുടെ ഭാഗത്താണ് 100 ശതമാനം ന്യായം.