കരം  NEWS MALAYALAM 24x7
MOVIES

മലയാളത്തില്‍ നിന്നൊരു ഇന്റനാഷണല്‍ ലെവല്‍ ഐറ്റം; വിനീത് ശ്രീനിവാസന്റെ 'കരം' ട്രെയിലര്‍ 2 പുറത്ത്

പതിവ് ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് വിനീത് ശ്രീനിവാസന്‍ ഇത്തവണ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം കരം ട്രെയിലര്‍ 2 പുറത്തിറങ്ങി. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും കരം എന്നാണ് ട്രെയിലര്‍ പുറത്തിറങ്ങയിതിനു പിന്നാലെയുള്ള പ്രതികരണങ്ങള്‍.

സോഷ്യല്‍മീഡിയയിലൂടെ പ്രണവ് മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പതിവ് ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് വിനീത് ശ്രീനിവാസന്‍ ഇത്തവണ എത്തുന്നത്. തോക്കുമേന്തി നില്‍ക്കുന്ന നടന്‍ നോബിള്‍ ബാബുവിന്റെതായി എത്തിയ പോസ്റ്റര്‍ മുമ്പ് വൈറലായിരുന്നു. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സിനിമയുടെ ആദ്യ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയ ട്രെയിലര്‍ പുറത്തുവന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷമെടുത്താണ് ലൊക്കേഷന്‍ കണ്ടെത്തി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. കേരളത്തില്‍ കൊച്ചിയില്‍ മാത്രം ഒറ്റ ദിവസത്തെ ഷൂട്ടിങ്ങാണ് ഉണ്ടായത്.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. സിനിമയിലെ പാട്ടുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകന്‍ കെ. മധുവിന്റെ മകളും മരുമകനുമായ പാര്‍വതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍മാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശ്രാവണ്‍ കൃഷ്ണകുമാര്‍. മാക്ക് ഈറാക്ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷന്‍സ്) ആണ് ജോര്‍ജിയയിലെ ലൈന്‍ പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാര്‍ വര്‍ദുകദ്‌സെ, നോബിള്‍ ബാബു തോമസ്, ഈറാക്ലി സബനാഡ്‌സെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിനോദ് രവീന്ദ്രന്‍, കലാസംവിധാനം: അരുണ്‍ കൃഷ്ണ, മേക്കപ്പ്: മനു മോഹന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: അഭയ് വാരിയര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഫിനാന്‍സ് കണ്‍ട്രോള്‍: വിജേഷ് രവി, ടിന്‍സണ്‍ തോമസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

SCROLL FOR NEXT