ബജറ്റിനേക്കൾ നാലിരട്ടി കളക്ഷൻ സ്വന്തമാക്കിയാണ് തമിഴ് ചിത്രം 'ഡിസി' തിയേറ്റർ വിട്ടത്. ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് പിന്നാലെ സംവിധായകൻ അരുൺ മാതേശ്വരൻ, നായകൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് ബ്രാൻഡ് ന്യൂ ബിഎംഡബ്ല്യൂ കാറുകളാണ് സമ്മാനമായി നൽകിയത്. ഇത് സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ 'ചന്ദ്ര'യെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി വാമിഖ ഗബ്ബിയെ സമ്മാനം കൊടുക്കുമ്പോൾ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ സ്വരങ്ങൾ ഉയരുകയാണ്.
ചിത്രത്തിന്റെ വിജയത്തിൽ വാമിഖ അവതരിപ്പിച്ച 'ചന്ദ്ര' എന്ന കഥാപാത്രത്തിന് വലിയ പങ്കുണ്ടായിരുന്നിട്ടും നടിക്ക് ഇത്തരം ഒരു അംഗീകാരം നൽകാത്തത് അനീതിയാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. തിയേറ്ററുകളിൽ ഉയർന്ന കയ്യടികളിൽ പകുതിയും വാമിഖയ്ക്കായിരുന്നുവെന്നും ചിത്രത്തിന്റെ വിജയം കൂട്ടായ്മയുടെ ഫലമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. തമിഴ് സിനിമയിലെ ഇത്തരം ഒഴിവാക്കലുകൾ ലിംഗവിവേചനത്തിന്റെ തെളിവാണെന്നും നടിയുടെ ആരാധകർ ആരോപിക്കുന്നു.
ഏകദേശം 25 കോടി ബജറ്റിൽ ഒരുക്കിയ 'ഡിസി' 100 കോടി രൂപയ്ക്ക് മുകളിലാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. 'റോക്കി', 'സാനി കായിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണിത്. ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും 'ഡിസി'ക്കുണ്ട്. സൺ പികചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമിച്ചത്.
സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ.