ന്യൂ ഡൽഹി: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലറാണ് 'ധുരന്ധർ'. തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയ ചിത്രം ജനുവരി 30നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ, നെറ്റ്‌ഫ്ലിക്സ് പാകിസ്ഥാനിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം. പാകിസ്ഥാനിലും ആറ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും സിനിമയിക്ക് തിയേറ്റർ റിലീസിന് വിലക്കുണ്ടായിരുന്നു. ഇത് മറികടന്നാണ് ഒടിടിയിലെ ഈ നേട്ടം.
ധനുഷ് നായകനായ 'തേരെ ഇഷ്ഖ് മേം' എന്ന ബോളിവുഡ് ചിത്രത്തെ മറികടന്നാണ് രൺവീർ സിംഗ് ചിത്രം പാകിസ്ഥാനിൽ ഒന്നാം സ്ഥാനത്തെത്തിയത്. പാക് വിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും 'ധുരന്ധർ' സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമയ്ക്ക് പ്രദർശന വിലക്കുണ്ടായിരുന്നത്. എന്നിട്ടും ആഗോളതലത്തിൽ 1200 കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്ത ശേഷമാണ് സിനിമ തിയേറ്റർ വിട്ടത്. നേരത്തെ, ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും സമാനമായ കാര്യം ചൂണ്ടിക്കാട്ടി ഗൾഫിൽ പ്രദർശനവിലക്ക് ഏർപ്പെടുത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിങ് അവകാശം നെറ്റ്‌ഫ്ലിക്സ് സ്വന്തമാക്കിയത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. ഇതോടെ, അല്ലു അർജുന്റെ 'പുഷ്പ 2: ദ റൂൾ' എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ റെക്കോർഡ് 'ധുരന്ധർ' മറികടന്നു. 275 കോടി രൂപയ്ക്കാണ് 'പുഷ്പ'യുടെ ഒടിടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് 'ധുരന്ധർ' ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം. ഈ വർഷം മാർച്ച് 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.