തമിഴക മുഖ്യമന്ത്രി വിജയ് നായകനായ 'ജന നായകൻ' ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. സെൻസർ പ്രതിസന്ധികൾ അതിജീവിച്ച് ജൂലൈ 23ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. 2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്ഥാപിച്ച ശേഷമാണ് വിജയ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് 'ജന നായകൻ' സ്വന്തമാക്കിയത്. സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത്. കേരള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ‘ജന നായകൻ’ കാഴ്ചവച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജന നായക’ന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സീ5ലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 21ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി അനൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിങ് പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ് അണിയറയിൽ. പി.ആർ.ഒ. & മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.