'മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദി സ്ക്രീന്‍' എന്ന പേരില്‍ നടന്ന യൂറോപ്യൻ ടൂർ വിദേശത്ത് മാത്രമല്ല നാട്ടിലും വലിയ ഓളമുണ്ടാക്കിയിരുന്നു. ഗംഭീര വിജയമായിരുന്ന ഷോയിൽ നിന്നുള്ള മോഹൻലാലിന്റെ നൃത്തരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മോഹന്‍ലാലിനെ കൂടാതെ കെ.എസ്. ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ പര്യടനത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സ്റ്റേജ് ഷോയിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് നടനും കൊറിയോഗ്രാഫറുമായ റംസാൻ മുഹമ്മദ്.
നന്ദി ജർമനി, അയർലൻഡ്, ലണ്ടൻ. ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ഒരു കലാകാരനായി പെർഫോം ചെയ്യുമ്പോഴൊക്കെ എനിക്ക് അളവറ്റ സന്തോഷമാണ് ലഭിക്കാറുള്ളത്. കാണികളുടെ ഊർജവും അവരുടെ പ്രതികരണങ്ങളും അവർ നമുക്ക് മേൽ ചൊരിയുന്ന സ്നേഹവുമെല്ലാം എപ്പോഴും ഓരോ പെർഫോമൻസും മറക്കാനാവാത്തതാക്കി മാറ്റാറുണ്ട്. പക്ഷേ ഇത്തവണ, ആ സന്തോഷം തികച്ചും വേറൊരു തലത്തിലായിരുന്നു.
നമ്മുടെ സ്വന്തം ലാലേട്ടൻ, ഇതിഹാസ താരം മോഹൻലാലിനൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്; അതിലുപരി അദ്ദേഹത്തിന് വേണ്ടി നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ഞാൻ കരുതുന്നു. ജീവിതകാലം മുഴുവൻ ഞാൻ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു അവസരമാണിത്.
മറ്റെന്തിനേക്കാളും ഉപരിയായി, റിഹേഴ്സൽ സമയത്ത് ലാൽ സാറിനെ നിരീക്ഷിക്കാനാണ് ഞാൻ ശരിക്കും ഇഷ്ടപ്പെട്ടിരുന്നത്. കാര്യങ്ങൾ പഠിക്കുമ്പോഴും ചെയ്യുമ്പോഴും, ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് അദ്ദേഹം ഓരോ ചുവടിനേയും സമീപിച്ചത്—ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധയോടെ കേൾക്കുകയും, തന്റെ ആദ്യ പാഠം പഠിക്കുന്നത് പോലെ ഓരോ സ്റ്റെപ്പും അദ്ദേഹം പഠിച്ചെടുക്കുകയും ചെയ്തു.
ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും വലിയ അറിവും സമാനതകളില്ലാത്ത പ്രാവീണ്യവുമുള്ള ഒരാളാണ് മോഹൻലാൽ സാർ എന്നത് ഈ കാര്യത്തെ കൂടുതൽ പ്രചോദനാത്മകമാക്കുന്നു. താൻ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തിട്ടും, ഒരു തുടക്കക്കാരന്റെ വിനയത്തോടെയും ആഗ്രഹത്തോടെയും അദ്ദേഹം പഠനം തുടരുകയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഒരു 'ലെജൻഡ്' എന്ന് വിളിക്കപ്പെടുന്നത്. മറക്കാനാവാത്ത ഈ അനുഭവത്തിന് നന്ദി ലാലേട്ടാ.