അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിൻ്റെ 30000 കോടി വരുന്ന സ്വത്തിനു മേൽ മൂന്നാം ഭാര്യ പ്രിയ സച്ച്ദേവ കപൂറിനും രണ്ടാം ഭാര്യ കരിഷ്മ കപൂറിൻ്റെ മക്കളായ കിയാൻ കപൂറിനും സമൈറ കപൂറിനുമിടയിലെ കുടുംബ വഴക്കിൽ കരിഷ്മ കപൂറിൻ്റെ മക്കൾക്ക് ആശ്വാസം. സഞ്ജയ് കപൂറിൻ്റെ സ്വത്തുകൾ സംരക്ഷിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി.
സഞ്ജയ് കപൂറിൻ്റെ വിൽപത്രത്തിൽ പ്രിയ കപൂർ കൃത്രിമത്വം കാട്ടിയതായും അപൂർണമായ സ്വത്തുവിവരമാണ് സമർപ്പിച്ചതെന്നും കരിഷ്മ കപൂറിൻ്റെ മക്കൾ ആരോപിച്ചിരുന്നു. പോളോ മൽസരങ്ങൾക്ക് ഉപയോഗിക്കുന്ന വില കൂടിയ കുതിരകളെയും റോളക്സ് അടക്കമുള്ള ലക്ഷ്വറി വാച്ചുകളും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും അവർ ആരോപിച്ചു. മാത്രമല്ല പ്രിയ കോടതിയിൽ സമർപ്പിച്ച സ്വത്തുവിവരങ്ങളിൽ പല സ്ഥാവരവസ്തുകളും, കുടുംബസ്വത്തുകളായ വിലപ്പിടിച്ച പല പെയിൻ്റിംഗുകളും ഉൾപ്പെട്ടിട്ടില്ലെന്നും അവർ ആരോപിച്ചിരുന്നു.
സഞ്ജയ് കപൂറിൻ്റെ സ്വത്തുകൾ സംരക്ഷിക്കേണ്ടവയാണെന്നും നശിപ്പിക്കരുത് എന്നുമായിരുന്നു കോടതി ഉത്തരവ്. സ്വത്തുകൾ വിൽക്കുന്നതിൽ നിന്നും പ്രിയയെ വിലക്കുന്ന ഇടക്കാല ഉത്തരവും കോടതി പുറപ്പെടുവിച്ചു. സഞ്ജയ് കപൂറിൻ്റെ ബാങ്ക് അക്കൗണ്ടിൻ്റെ പ്രവർത്തനവും കോടതി തടഞ്ഞു. വിൽപത്രത്തെ കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കേണ്ട ഉത്തരവാദിത്വം പ്രിയയുടേതാണ് എന്ന് അഭിപ്രായപ്പെട്ട കോടതി, കിയാൻ കപൂറും സമൈറ കപൂറും പ്രഥമ ദൃഷ്ടാ കേസ് സ്ഥാപിച്ചതിനാൽ പിൻക്കാലത്ത് വിൽപത്രം വ്യാജമായിരുന്നു എന്നു കണ്ടെത്തിയാൽ നടപടിയെടുക്കാതിരിക്കുന്നത് അന്യായമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിൽ സ്വത്ത് സംബന്ധിച്ച വിഷയത്തിൽ പ്രിയ കപൂറും സഞ്ജയ് കപൂറിൻ്റെ അമ്മ റാണി കപൂറും സഹോദരി മന്ദിര കപൂറും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കെയാണ് ഈ വിധി.
കഴിഞ്ഞ വർഷം ജൂൺ 12 നു ലണ്ടനിൽ നടന്ന പോളോ മൽസരത്തിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് സഞ്ജയ് കപൂർ മരണപ്പെടുന്നത്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സഞ്ജയ് കപൂറിൻ്റെ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ബ്രിട്ടീഷ് മെഡിക്കൽ അതോരിറ്റികൾ സഞ്ജയ് കപൂറിൻ്റേത് സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു.