ദക്ഷിണ കൊറിയൻ നടൻ ലീ സാങ്-ബോ 
ENTERTAINMENT

ദക്ഷിണ കൊറിയൻ നടൻ ലീ സാങ്-ബോ വീട്ടിൽ മരിച്ച നിലയിൽ

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ലീ ആരോപണം നേരിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സാങ്-ബോ (44) അന്തരിച്ചു. പ്യോങ്‌ടെക്കിലെ വസതിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ലീ ആരോപണം നേരിട്ടിരുന്നു. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ നടനെ കുറ്റവിമുക്തനാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12:40ഓടെയാണ് ഒരു കുടുംബാംഗം ലീ സാങ്-ബോയുടെ മൃതദേഹം കണ്ടെത്തിയത്. നടന്റെ മരണത്തിൽ ദുരൂഹതകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും മരണകാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചു മരണ കാരണം വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടന്റെ ഏജൻസിയായ കൊറിയ മാനേജ്‌മെന്റ് ഗ്രൂപ്പ് അഭ്യർഥിച്ചു. മാർച്ച് 29ന് രാവിലെ 10:30ന് പ്യോങ്‌ടെക്കിലെ ജുങ്കാങ് ഫ്യൂണറൽ ഹോമിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

2022ൽ പൊതുസ്ഥലത്ത് അസ്വാഭാവികമായി പെരുമാറിയതിനെത്തുടർന്ന് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന ആരോപണത്തിൽ ലീ സാങ്-ബോ അന്വേഷണം നേരിട്ടിരുന്നു. ഇത് നടന്റെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. എന്നാൽ നാഷണൽ ഫോറൻസിക് സർവീസ് നടത്തിയ പരിശോധനകളിൽ ലീ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായി. വ്യക്തിപരമായ ചില നഷ്ടങ്ങളെത്തുടർന്ന് അദ്ദേഹം കഴിച്ചിരുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളുടെ സ്വാധീനമായിരുന്നു അസ്വാഭാവിക പെരുമാറ്റത്തിന് കാരണം എന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ കേസ് അവസാനിപ്പിക്കുകയും അദ്ദേഹം കുറ്റവിമുക്തനാവുകയും ചെയ്തു.

2006ൽ 'ഇൻവിസിബിൾ മാൻ ചോയ് ജാങ് സൂ' എന്ന ഡ്രാമയിലൂടെയാണ് ലീ സാങ്-ബോ അഭിനയരംഗത്തേക്ക് എത്തിയത്.'മിസ് മോണ്ടെ-ക്രിസ്റ്റോ', 'ദ എലഗന്റ് എംപയർ', പ്രൈവറ്റ് ലൈവ്സ് തുടങ്ങിയവയാണ് ശ്രദ്ധേയമായ പ്രോജക്ടുകൾ.

SCROLL FOR NEXT