സുപ്രീം കോടതി Source: ANI
ENTERTAINMENT

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ...

ഏതെങ്കിലും സമുദായത്തെ അപകീർത്തിപ്പെടുത്താനോ തരംതാഴ്ത്തി കാണിക്കാനോ പാടില്ലെന്ന് സുപ്രീം കോടതി

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ, മീമുകൾ, കാർട്ടൂണുകൾ അല്ലെങ്കിൽ ദൃശ്യകലകൾ എന്നിവയിലൂടെ ഏതെങ്കിലും സമുദായത്തെ അപകീർത്തിപ്പെടുത്താനോ തരംതാഴ്ത്തി കാണിക്കാനോ ഭരണകൂടത്തിനോ, വ്യക്തികൾക്കോ സംഘടനകൾക്കോ, അനുവാദമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാപരമായി അനുവദനീയമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മന്ത്രിമാരെപ്പോലെ ഭരണഘടനാപരമായ ഉന്നത പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർ മതം, ജാതി, ഭാഷ, പ്രാദേശികത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സമുദായത്തെയും ലക്ഷ്യം വയ്ക്കാൻ പാടില്ലെന്നും, അത് ഭരണഘടനാ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘ഘൂസ്‌ഖോർ പാണ്ഡിത്’ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ടൈറ്റിലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലെ തന്റെ പ്രത്യേക വിധിന്യായത്തിലാണ് ജസ്റ്റിസ് ഉജ്ജൽ ബുയാൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്. ചിത്രത്തിന്റെ നിർമാതാക്കൾ പേര് മാറ്റാൻ സമ്മതിച്ചതിനെത്തുടർന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് അവസാനിപ്പിച്ചു.

വിവാദമായ പേര് പിൻവലിച്ച സാഹചര്യത്തിൽ നിയമപരമായ വിധിപ്രസ്താവം കർശനമായി ആവശ്യമില്ലെങ്കിലും, സാഹോദര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ വീണ്ടും വ്യക്തമാക്കേണ്ടത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ അത്യാവശ്യമാണെന്ന് ജസ്റ്റിസ് ഭുയാൻ പ്രസ്താവിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ നിരീക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അസമിലെ 'മിയ മുസ്ലീങ്ങളെയും' ബംഗാളി വംശജരായ മുസ്ലീങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഹിമന്ത ബിശ്വ ശർമയുടെ പരാമർശങ്ങളാണ് വിവാദമായത്.

വിദ്വേഷ പ്രസംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തിടെ വിസമ്മതിച്ചിരുന്നു. പകരം ബന്ധപ്പെട്ട കക്ഷികളോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണ് ഉണ്ടായത്.

SCROLL FOR NEXT