ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ മോശം പരാമർശം നടത്തിയാൽ പണം നൽകാമെന്ന് മാധ്യമപ്രവർത്തകർ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ജർമൻ മോഡലായ ലിസ്ലാസ്. കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലിസ്ലാസിൻ്റെ ഒരു പോസ്റ്റ് ലൈക്ക് ചെയ്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമായത്. ഫിലിമി മന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, കോഹ്‌ലിയെക്കുറിച്ച് തെറ്റായ വാദങ്ങൾ ഉന്നയിക്കാൻ തന്നെ ചില മാധ്യമ സ്ഥാപനങ്ങൾ പ്രേരിപ്പിച്ചതായും അതിനായി പണം വാഗ്ദാനം ചെയ്തതായും ലിസ്ലാസ് വെളിപ്പെടുത്തി.
വിരാട് കോഹ്‌ലിയെക്കുറിച്ച് മോശം കാര്യങ്ങൾ പറയാനും അദ്ദേഹം ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കാനുമായിരുന്നു അവർ പണം വാഗ്ദാനം ചെയ്തത്. പക്ഷേ ഞാൻ അങ്ങനെ ചെയ്യേണ്ട കാര്യമെന്താണെന്നും ലിസ്ലാസ് അഭിമുഖത്തിൽ ചോദിച്ചു.
കോഹ്‌ലി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണെന്നും ഗായികയും ഇൻഫ്ലുവൻസറുമായ ലിസ്ലാസ് പറഞ്ഞു. പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടി അദ്ദേഹത്തിന്റെ പ്രശസ്തിയെ തകർക്കാൻ തനിക്ക് താൽപ്പര്യമോ ഉദ്ദേശ്യമോ ഇല്ലെന്നും അവർ വ്യക്തമാക്കി.
ആരാണ് ലിസ്ലാസ്?
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ലിസ്ലാസിൻ്റെ മാതാവ് ജർമ്മൻ സ്വദേശിയാണ്. ജർൻ, ആഫ്രിക്കാൻസ് ഭാഷകൾക്ക് പുറമേ, ഡച്ച്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും ലിസ്ലാസ് പ്രാവീണ്യം നേടിയിട്ടുണ്ട്. സൈക്കോളജിയിൽ എംഎസ്‌സി ബിരുദം നേടിയ ഇവർ ഫുഡ് വ്ലോഗിംഗ്, യാത്ര, ഗാനരചന എന്നിവയിലൂടെയാണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടിത്തുടങ്ങിയത്.
കോഹ്ലി ലിസ്ലാസിൻ്റെ ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന് ശേഷമാണ് ആരാധകർ ലിസ്ലാസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ആരാധികയാണെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ വന്നതിനു ശേഷമാണ് കായികരംഗവുമായി പരിചയപ്പെടുന്നതെങ്കിലും കോഹ്‌ലി തൻ്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണെന്നും ലിസ്ലാസ് വ്യക്തമാക്കി.