ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ നടി തൃഷ കൃഷ്ണൻ എത്തി. രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയ നടി സദസിനെ കയ്യുയർത്തി അഭിവാദ്യം ചെയ്തു. മുൻനിരയിലാണ് നടിയുടെ ഇരിപ്പിടം.
തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ ജോഡിയാണ് വിജയ്‌യും തൃഷയും. 2004ൽ 'ഗില്ലി'യിലൂടെ ഒന്നിച്ച ഇവർ പിന്നീട് 'തിരുപ്പാച്ചി' (2005), 'ആതി' (2006), 'കുരുവി' (2008) എന്നീ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ'യിലൂടെ ഇവർ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു. വിജയ് ചിത്രം 'ഗോട്ടി'ൽ നടി ഒരു ഡാൻസ് നമ്പറും ചെയ്തിരുന്നു.
വിജയ്‌യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ട്. തെരഞ്ഞെടുപ്പിനിടയ്ക്ക് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹേതര ബന്ധം ആരോപിച്ച് വിവാഹമോചന ഹർജി സമർപ്പിച്ചത് ഈ അഭ്യൂഹങ്ങൾ ബലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണമാണ് നടി നേരിട്ടത്. ഇതിനിടെ ഇരുവരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെണ്ണൽ ദിനത്തിൽ ടിവികെ മുന്നിലെത്തിയതിന് പിന്നാലെ വിജയ്‌യെ തൃഷ വസതിയിലെത്തി അഭിനന്ദിച്ചിരുന്നു.
ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട തമിഴക വെട്രി കഴകം മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. 59 വർഷത്തിന് ശേഷമാണ് ദ്രാവിഡ പാർട്ടികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്‌നാട്ടിൽ അധികാരമേറുന്നത്. കോൺഗ്രസ് (5), സിപിഐ (2), സിപിഐഎം (2), വിസികെ (2), മിസ്ലീം ലീഗ് (2) എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം കണ്ടെത്തിയത്. ഇതിൽ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നീ പാർട്ടികൾ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്നാകും ടിവികെ സർക്കാരിനെ പിന്തുണയ്ക്കുക.