വിജയ് ചിത്രം 'ജന നായകൻ' Source: X
ENTERTAINMENT

റിലീസ് നീളുന്നു; 'ജന നായകന്' 120 കോടിയുടെ ഒടിടി കരാറും നഷ്ടമായോ?

ആമസോൺ ആണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരുന്നത്

Author : ന്യൂസ് ഡെസ്ക്

വിജയ് ചിത്രം 'ജന നായക'ന്റെ ഡിജിറ്റൽ സ്ട്രീമിങ് കരാറിൽ നിന്ന് ആമസോൺ പിന്‍മാറിയതായി സൂചന. സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. 120 കോടി രൂപയ്ക്കാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ ആമസോൺ സ്വന്തമാക്കിയിരുന്നത്.

നിലവിൽ 'ജന നായകൻ' സിനിമ സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. മാർച്ച് ഒൻപതിന് കമ്മിറ്റി സിനിമ കണ്ട് വിലയിരുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനെത്തുടർന്ന് അവസാന നിമിഷം സ്ക്രീനിങ് റദ്ദാക്കി. ഇനി എന്നാകും സ്ക്രീനിൽ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സിനിമ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ റിലീസ് ചെയ്യാൻ സാധിക്കൂ എന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. സജീവ രാഷ്ട്രീത്തിലേക്ക് കടന്ന വിജയ്‌യുടെ അവസാന ചിത്രമാണ് 'ജന നായകൻ'. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ റിലീസിനായി ആരാധകർ കാത്തിരുന്നത്.

ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി അംഗം തന്നെ സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ റിലീസ് തടസപ്പെട്ടു. നിയമപോരാട്ടം നടത്തിയെങ്കിലും വിധി നീണ്ടുപോയതോടെ ഹർജി പിൻവലിച്ച് റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാൻ നിർമാതാക്കൾ ശ്രമിക്കുകയായിരുന്നു.

വിജയ്‌ക്ക് പുറമേ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് 'ജന നായകനി'ൽ പ്രധാന റോളുകളിൽ എത്തുന്നത്. വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. തെലുങ്കിൽ നന്ദമുരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിന്റെ റീമേക്കാണ് 'ജന നായകൻ' എന്നാണ് ഇതുവരെയുള്ള വിവരം.

SCROLL FOR NEXT