തിയേറ്റർ റിലീസ് കാത്തിരിക്കുന്ന വിജയ് ചിത്രം 'ജന നായകൻ' ചോർന്നു. ചിത്രത്തിന്റെ പ്രസക്തമായ ചില ഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ജനുവരി ഒൻപതിന് പൊങ്കലിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.
സിനിമയുടെ അഞ്ച് മിനുട്ടോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ കാർഡ്, വിജയ്‌യുടെ ഇൻട്രൊഡക്ഷൻ സീൻ, ക്ലൈമാക്സ് എന്നിവ ഉൾപ്പെടെയാണ് ചോർന്നിരിക്കുന്നത്. 'ദളപതി കച്ചേരി' പാട്ടിന്റെ ചില ഭാഗങ്ങളും പ്രചരിക്കുന്നുണ്ട്. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ വീഡിയോ ക്ലിപ്പുകളാണിവ എന്നാണ് സൂചന. ഇതിനോടകം, എക്സ്, റെഡിറ്റ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഒട്ടേറം പേർ ദൃശ്യങ്ങൾ പങ്കുവച്ചു കഴിഞ്ഞു.
സിനിമയുടെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മുഴുവൻ പ്രിന്റും ചോർന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് വിജയ് ആരാധകരെയും സിനിമാപ്രേമികളേയും നിരാശരാക്കിയിരിക്കുകയാണ്. അതിവേഗം നടപടി സ്വീകരിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായക'ന്റെ റിലീസിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതിന് ഇടയിലാണ് ഈ സംഭവം.
ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവ്യൂ കമ്മിറ്റിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി. ഇതിനെ തുടർന്ന്, നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് വലിയ നിയമപോരാട്ടം തന്നെ നടത്തിയിരുന്നു. എന്നാൽ, റീലിസ് നീണ്ടതിനെ തുടർന്ന്, കോടതിയിലെ ഹർജി പിൻവലിച്ച് റിവ്യൂ കമ്മിറ്റിക്ക് മുൻപാകെ ചിത്രം സമർപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരായി. സർട്ടിഫിക്കേഷൻ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.