ബലാത്സംഗ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്‌പാലിനെ കോടതി ശിക്ഷിച്ചത് അടുത്തിടെയാണ്. തേജ്പാലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് 10 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2013ൽ മുൻ സഹപ്രവർത്തക നൽകിയ പരാതിയിലായിരുന്നു വിധി. ഇപ്പോഴിതാ, വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസ് വെള്ളത്തിരയിലെത്തിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ്.
കേസിനെക്കുറിച്ച് വിശദമായി മനസിലാക്കുന്നതിനായി ഗോവയിലെ കോടതി നടപടികളിൽ വിശാൽ പങ്കെടുത്തിരുന്നു. 527 പേജുള്ള വിചാരണ കോടതി വിധി സംവിധായകൻ പഠിക്കുകയും ചെയ്തു. വിചാരണ കൊടതി, ബോംബെ ഹൈക്കോടതി വിധികളിലുള്ള വ്യത്യാസമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. ഇതിഹാസ സംവിധായകൻ അകിര കുറോസാവയുടെ 'റഷോമോൺ' എന്ന സിനിമയ്ക്ക് സമാനമായി, വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് പറയാൻ സാധിക്കുന്ന കഥയാണിതെന്നാണ് സംവിധായകൻ പറയുന്നത്.
"രണ്ട് വിധികൾ തമ്മിലുള്ള വൈരുധ്യം ഇതിനെ ഒരു 'റഷോമോൺ' രീതിയിലുള്ള കഥപറച്ചിലിന് അനുയോജ്യമായ കേസാക്കി മാറ്റുന്നു. ആർക്കും അറിയാത്ത നിരവധിയായ വസ്തുതകളും സംഭവങ്ങളും ഈ കേസിലുണ്ട്. അത് വെള്ളിത്തിരയിൽ കാണുമ്പോൾ ആളുകൾ അത്ഭുതപ്പെടുകയും അമ്പരക്കുകയും ചെയ്യും, " വെറൈറ്റി ഇന്ത്യയോട് സംസാരിക്കവെ വിശാൽ പറഞ്ഞു. കഥ എങ്ങനെ അവതരിപ്പിക്കണമെന്ന് താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഷാഹിദ് കപൂർ, തൃപ്തി ദിമ്രി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ഓ റോമിയോ' ആണ് വിശാൽ ഭരദ്വാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'കമീനെ', 'ഹൈദർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹിദ് കപൂറും വിശാലും ഒന്നിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.