ലഖ്‌നൗ: 'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ സംഘടിപ്പിച്ച സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തതിന് ശേഷമായിരുന്നു പ്രഖ്യാപനം. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഞായറാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെയാണ് സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് പുറമേ ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്ക്രീനിങ്ങിനിടെ ഓഡിറ്റോറിയം "കൃഷ്ണ-കൃഷ്ണ", "രാധേ-രാധേ" വിളികളാൽ മുഖരിതമായെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
ഹാർദിക് ഗജ്ജർ സംവിധാനം ചെയ്ത ചിത്രം ശ്രീകൃഷ്ണന്റെ ഐതിഹ്യകഥയാണ് പറയുന്നത്. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമാ പരമ്പരയിലെ ആദ്യ ഭാഗമാണിത്. സിദ്ധാർത്ഥ് ഗുപ്ത, സംസ്കൃതി, സുസ്മിത ഭട്ട്, നിവാസിനി കൃഷ്ണൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരങ്ങളായ ജാക്കി ഷ്റോഫും അഷുതോഷ് റാണയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പ്രകാശനം ചെയ്തത്. മഥുര, വൃന്ദാവൻ എന്നിവിടങ്ങളിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
ക്രിയേറ്റീവ് ലാൻഡ് സ്റ്റുഡിയോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സാജൻ രാജ് കുറുപ്പും ശോഭ സാന്തും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൂനം ഷ്രോഫ്, പാർത്ഥ് ഗജ്ജർ എന്നിവരാണ് സഹ നിർമാതാക്കൾ. 2026 മെയ് ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്.