ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഈജിപ്തിനെ 1-1ന് സമനിലയിൽ തളച്ച് ബെൽജിയം. ആദ്യാവസാനം വരെ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ഈജിപ്താണ് ആദ്യം ലീഡ് നേടിയത്. 19ാം മിനിറ്റിൽ മുഹമ്മദ് സലയുടെ പക്കൽ നിന്നും ലഭിച്ച പാസിൽ നിന്നും ഇമാം അഷൂർ തൊടുത്തുവിട്ടൊരു ഷോട്ടാണ് ബെൽജിയത്തിൻ്റെ ഗോൾവല കുലുക്കിയത്.
ആദ്യ പകുതിയിൽ ഉടനീളം കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയം ഗോൾപോസ്റ്റിന് മുന്നിൽ വലിയ ഭീഷണി ഉയർത്താൻ ഈജിപ്തിനായി. ആദ്യ പകുതി അവസാനിക്കുന്നത് വരെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാതെ പതറിയ ബെൽജിയം നിരയെ ഈജിപ്ത് സമ്മർദ്ദത്തിലാഴ്ത്തി.
എന്നാൽ രണ്ടാം പകുതിയിൽ ചില മാറ്റങ്ങളോടെ കളത്തിലിറങ്ങിയ ബെൽജിയം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കിയത് ബെൽജിയത്തിൻ്റെ ആക്രമണങ്ങൾക്ക് മൂർച്ചയേകി. കളിയുടെ 66ാം മിനിറ്റിൽ ബെൽജിയം സമനില ഗോൾ കണ്ടെത്തി. ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ പിഴവിൽ നിന്നാണ് ഈ ഗോൾ പിറന്നത്.
തോമസ് മ്യൂനിയർ ബോക്സിലേക്ക് ലുക്കാക്കുവിനെ ലക്ഷ്യമാക്കി നൽകിയ അപകടകരമായ ഒരു ക്രോസ്, ഈജിപ്ഷ്യൻ പ്രതിരോധ താരം യാസർ ഇബ്രാഹിമിൻ്റെ ദേഹത്ത് തട്ടി ദിശമാറി വന്നപ്പോൾ മുഹമ്മദ് ഹാനിക്ക് അത് പ്രതിരോധിക്കാൻ സാധിച്ചില്ല. ഹാനിയുടെ കാലിൽ തട്ടിയ പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറി...
മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ജയം നേടാൻ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. ബെൽജിയം താരം ബ്രാൻഡൻ മെഷെലെയുടെ കിടിലൻ ഹെഡ്ഡർ ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബൈർ രക്ഷപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ലുക്കാക്കുവിന് ലഭിച്ച ഒരു സുവർണാവസരം ഗോൾപോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. ഒടുവിൽ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.