ഇറാൻ ഗോളി അലിറേസ ബെയ്‌റൻവാൻഡിൻ്റെ തകർപ്പൻ സേവുകളെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ 
World Cup 2026

അലിറേസയാണ് ഹീറോ! യുഎസിൻ്റെ മണ്ണിൽ റെഡ് ഡെവിൾസിന് മൂക്കൂകയറിട്ട് പോരാട്ടവീര്യം തെളിയിച്ച് ഇറാൻ

ഫിഫ റാങ്കിങ്ങിലെ പത്താം സ്ഥാനക്കാരെയാണ് 22ാം റാങ്കുകാരായ ഇറാൻ ലോകകപ്പ് വേദിയിൽ വച്ച് സമനിലയിൽ പൂട്ടിക്കളഞ്ഞത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കാലിഫോർണിയ: യുഎസിൻ്റെ മണ്ണിൽ പോരാട്ട ഗാഥയുടെ പുതുചരിത്രം രചിച്ച് ഇറാൻ പോരാളികൾ... ഇന്ന് പുലർച്ചെ നടന്ന ഗ്രൂപ്പ് ജിയിൽ നടന്ന ആവേശപ്പോരിൽ കരുത്തരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ കുരുക്കിയാണ് ഇറാൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. ആദ്യ മത്സരത്തിൽ ഈജിപ്തിനോട് 1-1ന് സമനിലയിൽ പിരിഞ്ഞ കെവിൻ ഡിബ്രൂയിനും സംഘവും ഈ മത്സരത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങിയത്. ഫിഫ റാങ്കിങ്ങിലെ പത്താം സ്ഥാനക്കാരെയാണ് 22ാം റാങ്കുകാരായ ഇറാൻ പൂട്ടിക്കളഞ്ഞത്.

എന്നാൽ, ചുവന്ന ചെകുത്താന്മാരുടെ വിജയപ്രതീക്ഷയ്ക്ക് മുന്നിൽ തടസ്സമായി നിന്നത് പാറ പോലുറച്ച് പ്രതിരോധ മതിൽ കെട്ടിയ ഗോളി അലിറേസ ബെയ്‌റൻവാൻഡ് ആയിരുന്നു. എണ്ണം പറഞ്ഞ നാല് നിർണായക സേവുകളുമായി അലിറേസ ബെൽജിയത്തിൻ്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തി. കളിയുടെ തുടക്കം തന്നെ ബെൽജിയത്തിൻ്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. എന്നാൽ ആ നീക്കം തടയുന്നതിനിടയിൽ ഇറാനിയൻ ഗോളിക്ക് പരിക്കേറ്റതോടെ ബെൽജിയത്തിൻ്റെ സ്ട്രൈക്കർ റോമേലു ലുക്കാക്കുവിന് മഞ്ഞ കാർഡ് ലഭിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ഒട്ടേറെ ഗോളവസരങ്ങളാണ് ബെൽജിയൻ മുന്നേറ്റനിര സൃഷ്ടിച്ചത്.

പരിക്കേറ്റ ശേഷവും ഉജ്വല സേവുകളുമായി ബെൽജിയൻ ആക്രമണങ്ങളുടെ മുനയൊടിച്ച ഗോൾകീപ്പറായിരുന്നു ഇറാൻ്റെ യഥാർഥ സൂപ്പർ ഹീറോ! ഡി കുയ്പറിൻ്റെ ഗോളെന്നുറപ്പിച്ച ക്ലോസ് റേഞ്ച് ഷോട്ട് അടക്കം തടഞ്ഞിട്ട അലിറെസ ഇറാന് വിജയത്തോളം വിലമതിക്കുന്ന അർഹിച്ച സമനിലയാണ് സമ്മാനിച്ചത്. ഇറാൻ ഗോൾമുഖം ലക്ഷ്യമാക്കി 22 ഷോട്ടുകൾ ബെൽജിയൻ താരങ്ങൾ ഉതിർത്തപ്പോൾ, അതിൽ ഏഴും ഷോട്ട് ഓൺ ടാർഗറ്റിലായിരുന്നു. ഇറാൻ സെൻ്റർ ബാക്കുകളായ ഷോജെ ഖലീൽസാദെയുടേയും ഹൊസൈൻ കനാനിസാദേഗൻ്റേയും അത്യുജ്ജല പ്രകടനങ്ങൾ ബെൽജിയം മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. 4-2-3-1 ഫോർമേഷനിൽ ആക്രമിക്കാനെത്തിയ ചെമ്പടയെ 4-3-3 ഫോർമേഷനിൽ ഇറങ്ങിയ ഏഷ്യൻ വമ്പന്മാർ ഒരു ടീമായി പൂട്ടിയെന്നതാണ് മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്.

ബെൽജിയം സ്റ്റോപ്പർ ബാക്കായ നഥാൻ എൻഗോയ് 67ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയതോടെ ബെൽജിയം പതറിയതാണ്. എന്നിട്ടും ജയത്തിനായി അവസാന വിസിൽ മുഴങ്ങുന്നത് വരെ അവർ പൊരുതിക്കളിച്ചു. എന്നാൽ ഇറാൻ പ്രതിരോധനിരയേയും ഗോൾകീപ്പറേയും മറികടക്കാൻ ലുക്കാക്കു നേതൃത്വം നൽകിയ മുന്നേറ്റനിര പരാജയപ്പെട്ടു. ബെൽജിയൻ മുന്നേറ്റക്കാരിൽ ലുക്കാക്കുവിന് പുറമെ കെവിൻ ഡിബ്രൂയിൻ, ലിയാൻഡ്രോ ട്രൊസ്സാർഡ്, അലക്‌സിസ് സെയ്‌ലെമേക്കേഴ്‌സ് എന്നിവരും കിട്ടിയ അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.

ഒരു കാലത്ത് ഏഷ്യയിലെ നമ്പർ വൺ ടീമായിരുന്ന ഇറാൻ, പഴയകാല പ്രതാപത്തിനൊത്ത ഉറച്ച പ്രതിരോധ മികവാണ് യൂറോപ്പിലെ ആക്രമണമികവിന് പേരുകേട്ട ബെൽജിയത്തിനെതിരെ പുറത്തെടുത്തത്. പന്തടക്കത്തിൻ്റേയും (68%) കൃത്യതയാർന്ന പാസിങ്ങിൻ്റേയും (88) കാര്യത്തിൽ ബെൽജിയം തന്നെയായിരുന്നു മുന്നിൽ. എന്നാൽ ഫൈനൽ തേർഡിലെ ഫിനിഷിങ് പോരായ്മകൾ അവർക്ക് ഒരിക്കൽ കൂടി തിരിച്ചടിയായി.

മറുവശത്ത് ഇറാനും മികച്ച മുന്നേറ്റങ്ങളുമായി എതിരാളികളെ ഞെട്ടിച്ചു കൊണ്ടിരുന്നു. 26ാം മിനുറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഇറാൻ ഗോൾവല കുലുക്കിയെങ്കിലും, വിഎആർ റിവ്യൂവിൽ തറേമി ഓഫ് സൈഡ് ആണെന്ന് വ്യക്തമായതോടെ റഫറി ഗോൾ പിൻവലിച്ചു. രണ്ടാം പകുതിയിൽ മെഹദി തരേമിയും ജഹൻബക്ഷും ഗോളിന് അടുത്തെത്തിയതാണ്. എന്നാൽ ബെൽജിയം ഗോളി കോർട്ടുവായുടെ മികച്ച സേവുകളാണ് ടീമിൻ്റെ രക്ഷയ്‌ക്കെത്തിയത്.

SCROLL FOR NEXT