World Cup 2026

Germany vs Curacao highlights | ഹൗസ്റ്റണിലും എതിരാളികളെ സെവനപ്പ് കുടിപ്പിച്ച് ജർമനി; ദുസ്വപ്നമായി ക്യുറാസാവോയുടെ ലോകകപ്പ് അരങ്ങേറ്റം!

ആദ്യ 18 മിനിറ്റും ജർമനിയുടെ ഓൾഔട്ട് ആക്രമണത്തിൽ വിറച്ച് നിൽക്കാനേ ക്യുറസാവോയ്ക്ക് കഴിഞ്ഞുള്ളൂ.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഹൗസ്റ്റണ്‍: ലോകകപ്പിൽ ഗ്രൂപ്പ് ഇ മത്സരത്തിൽ പുതുമുഖങ്ങളായ ക്യുറാസാവോയെ സെവനപ്പ് കുടിപ്പിച്ച് ജർമനി കൊലമാസ്സ് എൻട്രി! ഹൗസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ജർമനി സമ്പൂർണ മേധാവിത്തമാണ് പുലർത്തിയത്. കന്നി ലോകകപ്പ് മത്സരം കളിക്കാനെത്തിയ കുഞ്ഞൻരാജ്യത്തിന് ഒരിക്കലും മറക്കാനാവാത്ത ദുസ്വപ്നം സമ്മാനിച്ചാണ് ജർമനി സമ്മാനിച്ചത്. ഒരു ഗോൾ മടക്കാനായത് മാത്രമാണ് മാച്ചിൽ ക്യുറാസാവോയ്ക്ക് ആശ്വസിക്കാൻ ആകെ വകയുണ്ടായിരുന്നത്. സ്കോർ: ജർമനി 7 - ക്യുറാസാവോ 1.

മത്സരം തുടങ്ങി ആദ്യ ആറ് മിനിറ്റിനകം തന്നെ എതിരാളികളുടെ ഗോൾവല കുലുക്കിയ ജർമൻ പട പതിവ് ശൈലിയിൽ തന്നെ ദുർബലരായ എതിരാളികൾക്കെതിരെ ഒരു ദയാദാക്ഷിണ്യവുമില്ലാത്ത കനത്ത ഗോൾവേട്ടയാണ് നടത്തിയത്. മത്സരത്തിൽ കിക്ക് ഓഫ് വിസിൽ മുഴങ്ങി ആദ്യ 18 മിനിറ്റ് വരെയും ജർമനിയുടെ ഓൾഔട്ട് ആക്രമണത്തിന് മുന്നിൽ കാഴ്ചക്കാരായി വിറച്ച് നിൽക്കാനേ ക്യുറസാവോ ടീമിന് കഴിഞ്ഞുള്ളൂ.

ജർമൻ നിരയിൽ നിന്ന് ഫെലിക്സ് നെമെച്ചയാണ് (6) ആദ്യം ഗോൾ നേടിയത്. ബോക്സിന് മുന്നിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് ക്ലിയർ ചെയ്യാൻ ക്യുറാസാവോ ഡിഫൻഡർമാർ കാട്ടിയ അലസതയ്ക്ക് ഒടുവിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ബോക്സിന് മുന്നിൽ ആരും മാർക്ക് ചെയ്യപ്പെടാതെ നിന്ന ജർമൻ താരം ഫെലിക്സ് നെമെച്ചയുടെ തകർപ്പനൊരു ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. തൊട്ടു പിന്നാലെ ജർമൻ മുന്നേറ്റനിര നിരന്തരം എതിർ ബോക്സിലേക്ക് പലവട്ടം ആക്രമണങ്ങളുമായി കുതിച്ചെത്തി.

19ാം മിനിറ്റിലാണ് ക്യുറാസാവോയുടെ മുന്നേറ്റനിരയ്ക്ക് ആദ്യമായി ജർമൻ പോസ്റ്റിന് നേരെ ഒരു പ്രത്യാക്രമണം നടത്താനായത്. എന്നാൽ കൌണ്ടർ അറ്റാക്കിങ്ങിൽ മാത്രം ശ്രദ്ധയൂന്നിയാണ് പിന്നീട് ക്യുറാസാവോ താരങ്ങൾ കളിച്ചത്. ജർമൻ ഡിഫൻസിലെ പാളിച്ചകളിലൊന്ന് മുതലെടുത്ത് 21ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയ സമനില ഗോൾ നേടിയെടുത്തു.

ദുർബലരായ എതിരാളികളുടെ തിരിച്ചടിയിൽ ഞെട്ടിയെങ്കിലും ജർമൻ പോരാളികൾ തിരിച്ചും ആക്രമണം കടുപ്പിച്ചു. ഒടുവിൽ 38ാം മിനിറ്റിൽ നിക്കോ ഷ്ലോട്ടർബെക്കിലൂടെ ജർമനി മത്സരത്തിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. കോർണർ കിക്ക് അവസരം മുതലെടുത്ത് ഷ്ലോട്ടർബെക്ക് നടത്തിയ കിടിലനൊരു ഹെഡ്ഡർ ഗോൾവല തുളച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ക്യുറസാവോ ഡിഫൻഡർ ഫൌൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടി ജർമനിക്ക് അനുകൂലമായി റഫറി പെനാൽറ്റിയും വിധിച്ചു. കായ് ഹാവേർട്‌സ് (45+5) കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലീഡ് വീണ്ടും ഉയർത്തി, സ്കോർ ജർമനി 3 - ക്യുറാസാവോ 1.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം ജർമനി വീണ്ടും എതിരാളികളെ വിറപ്പിച്ചു. പരിക്ക് മാറി ടീമിലെത്തിയ യുവതാരം ജമാൽ മുസിയാലയാണ് ക്യുറാസാവോയെ വീണ്ടും ഞെട്ടിച്ചത്. സ്കോർ 4-1. 66ാം മിനിറ്റിൽ ക്യുറാസാവോ വീണ്ടും ജർമൻ ഗോൾപോസ്റ്റ് കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ഗോൾ അസാധുവായി. ഇതിന് തൊട്ടുപിന്നാലെ നഥാനിയേൽ ബ്രൌണിലൂടെ ജർമനി സ്കോർ വീണ്ടുമുയർത്തി. എതിരാളികളുടെ തുടടൻ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ഡച്ച് ദ്വീപ് പാടുപെടുകയാണ്. 78ാം മിനിറ്റിൽ ഡെനിസ് ഉൻഡവ് ജർമനിക്കായി വീണ്ടും ഗോൾ നേടി. 88ാം മിനിറ്റിൽ കായ് ഹാവേർട്സ് തൻ്റെ രണ്ടാമത്തെ ഗോളും ജർമനിയുടെ ഏഴാമത്തെ ഗോളും എതിർ ഗോൾവലയിലെത്തിച്ചു.

ഐവറികോസ്റ്റും ഇക്വഡോറും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി നോക്കൌട്ട് സ്റ്റേജിലേക്ക് മുന്നേറാനാണ് ജർമനി ലക്ഷ്യമിടുന്നത്. ഡച്ച് കരീബിയൻ ദ്വീപായ ക്യുറസാവോയുടെ ലോകകപ്പിലെ കന്നി മത്സരമാണിത്.

SCROLL FOR NEXT