അഞ്ച് കിരീടം മാത്രമല്ല... ഈ ലോകകപ്പ് റെക്കോഡുകളും കാനറികള്‍ക്കു മാത്രം സ്വന്തം

ലോകകപ്പ് പങ്കാളിത്തത്തിലും, കിരീടനേട്ടത്തിലും മാത്രമായി ഒതുങ്ങുന്നതല്ല ബ്രസീലിന്റെ റെക്കോഡ്.
വിനീഷ്യസ് ജൂനിയര്‍, ബ്രസീല്‍
വിനീഷ്യസ് ജൂനിയര്‍, ബ്രസീല്‍ News Malayalam 24X7
Published on
Updated on

ബ്രസീല്‍. അഞ്ച് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ടീം. 1958, 1962, 1970, 1994, 2002 വർഷങ്ങളിലായിരുന്നു അവരുടെ കിരീടക്കുതിപ്പ്. ലോകകപ്പ് ചരിത്രത്തിലെ 23 എഡിഷനുകളിലും കളിച്ച ഏക രാജ്യം കൂടിയാണ് ബ്രസീല്‍. ലോകകപ്പ് പങ്കാളിത്തത്തിലും, കിരീടനേട്ടത്തിലും മാത്രമായി ഒതുങ്ങുന്നതല്ല ബ്രസീലിന്റെ റെക്കോഡ്. ഒന്‍പത് പതിറ്റാണ്ടിനിടെ തകര്‍ക്കപ്പെടാനാകാത്ത മറ്റൊരു റെക്കോഡും ബ്രസീലിനു മാത്രം സ്വന്തമാണ്. ഇക്കുറി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോടു 1-1ന് സമനില നേടിയതോടെ അത് ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടു.

1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പിലേക്ക് വലിയ പ്രതീക്ഷകളോടെയാണ് ബ്രസീൽ എത്തിയത്. എന്നാൽ ആഭ്യന്തര ഫുട്ബോൾ ഫെഡറേഷനിലെ രാഷ്ട്രീയ ഭിന്നതകൾ കാരണം റിയോ ഡി ജനീറോ ആസ്ഥാനമായുള്ള താരങ്ങളാണ് കൂടുതലായും ടീമിലുണ്ടായിരുന്നത്. അതിന്റെ പ്രശ്നങ്ങള്‍ ടീമിന്റെ പ്രകടനത്തില്‍ നിഴലിട്ടു. ഉദ്ഘാടന മത്സരത്തിൽ യൂഗോസ്ലാവിയയോട് 1-2ന് പരാജയപ്പെട്ടു. ആദ്യ ലോകകപ്പില്‍, ബ്രസീലിന്റെ യാത്ര ഒറ്റ മത്സരത്തില്‍ അവസാനിച്ചു.

നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഇറ്റലിയില്‍ നടന്ന ലോകകപ്പിന് എത്തുമ്പോഴും, ബ്രസീല്‍ ടീമിന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ആദ്യ റൗണ്ട് മുതൽ നോക്കൗട്ട് രീതിയിലായിരുന്ന ടൂർണമെന്റിൽ സ്പെയിനിനോട് 1-3ന് തോറ്റു. പക്ഷേ, അതൊരു അവസാനമായിരുന്നു. ലോകകപ്പിലെ തോല്‍വിത്തുടക്കങ്ങളുടെ അവസാനം. അതിനുശേഷം, 1938 മുതൽ 2026 വരെയള്ള 21 ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളില്‍ ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. 88 വര്‍ഷത്തെ അപരാജിത തുടക്കക്കുതിപ്പ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ റെക്കോഡ്.

വിനീഷ്യസ് ജൂനിയര്‍, ബ്രസീല്‍
ഒറ്റ ഗോള്‍ തുടക്കം; വംശീയത വേരറ്റുപോകാത്ത മണ്ണില്‍ നിന്നുയരുന്ന ഏകതാളം

ഇക്കാലത്തിനിടെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബ്രസീല്‍ സമനില വഴങ്ങിയിട്ടുള്ളത്. 1974ൽ യൂഗോസ്ലാവിയയോടും 1978ൽ സ്വീഡനോടും ഇന്നലെ മൊറോക്കോയോടും. യൂഗോസ്ലാവിയയോട് ഗോള്‍രഹിത സമനില ആയിരുന്നു. സ്വീഡനോടും മൊറോക്കയോടും 1-1 സമനിലയും. മറ്റു മത്സരങ്ങളിലെല്ലാം ജയിച്ചാണ് ബ്രസീല്‍ തുടങ്ങിയത്. അതില്‍ ഏറ്റവും കൂടുതല്‍ ജയം മെക്സിക്കോയോടാണ്. ഇതുവരെ മൂന്ന് തവണയാണ് ആദ്യ മത്സരത്തില്‍ മെക്സിക്കോ എതിരാളികളായത്. അതില്‍ മൂന്നും ജയിച്ചു. ഏകപക്ഷീയമായ ഈ ജയങ്ങളില്‍ സ്കോര്‍ നില 11-0 ആണ്. 1950ല്‍ 4-0, 1954ല്‍ 5-0, 1962ല്‍ 2-0 എന്നിങ്ങനെയായിരുന്നു സ്കോര്‍. 1930 മുതൽ 2026 വരെയുള്ള 23 എഡിഷനുകളിലെ ആദ്യ മത്സരങ്ങളിൽ നിന്നായി ബ്രസീൽ 50 ഗോളുകളും നേടിയിട്ടുണ്ട്.

ബ്രസീലിന്റെ ലോകകപ്പ് ഉദ്ഘാടന മത്സരം, ഫലം

1930 – യൂഗോസ്ലാവിയയോട് 1-2 തോൽവി

1934 – സ്പെയിനിനോട് 1-3 തോൽവി

1938 – പോളണ്ടിനെതിരെ 6-5 ജയം

1950 – മെക്സിക്കോയ്‌ക്കെതിരെ 4-0 ജയം

1954 – മെക്സിക്കോയ്‌ക്കെതിരെ 5-0 ജയം

1958 – ഓസ്ട്രിയക്കെതിരെ 3-0 ജയം

1962 – മെക്സിക്കോയ്‌ക്കെതിരെ 2-0 ജയം

1966 – ബൾഗേറിയക്കെതിരെ 2-0 ജയം

1970 – ചെക്കോസ്ലോവാക്യക്കെതിരെ 4-1 ജയം

1974 – യൂഗോസ്ലാവിയക്കെതിരെ 0-0 സമനില

1978 – സ്വീഡനെതിരെ 1-1 സമനില

1982 – സോവിയറ്റ് യൂണിയനെതിരെ 2-1 ജയം

1986 – സ്പെയിനിനെതിരെ 1-0 ജയം

1990 – സ്വീഡനെതിരെ 2-1 ജയം

1994 – റഷ്യക്കെതിരെ 2-0 ജയം

1998 – സ്കോട്‍ലൻഡിനെതിരെ 2-1 ജയം

2002 – തുർക്കിക്കെതിരെ 2-1 ജയം

2006 – ക്രൊയേഷ്യക്കെതിരെ 1-0 ജയം

2010 – ഉത്തര കൊറിയക്കെതിരെ 2-1 ജയം

2014 – ക്രൊയേഷ്യക്കെതിരെ 3-1 ജയം

2018 – സ്വിറ്റ്സർലൻഡിനെതിരെ 1-1 സമനില

2022 – സെർബിയക്കെതിരെ 2-0 ജയം

2026 - മൊറോക്കോയ്‌ക്കെതിരെ 1-1 സമനില

വിനീഷ്യസ് ജൂനിയര്‍, ബ്രസീല്‍
കന്നി ലോകകപ്പില്‍ ആദ്യ ഗോള്‍, നാലാം ലോകകപ്പില്‍ കന്നി ഗോള്‍; രണ്ടും സ്പെഷ്യലാണ്
News Malayalam 24x7
newsmalayalam.com