Image: X
World Cup 2026

"ഒന്നുകില്‍ അവര്‍ മൂന്നാം തവണയും ഫൈനലിലെത്തും; അല്ലെങ്കില്‍ ഞങ്ങള്‍ മൂന്നാം വട്ടവും അവരെ തോല്‍പ്പിക്കും''

"പക്ഷെ, ഞങ്ങള്‍ ഫ്രാന്‍സിനെ ഭയക്കുന്നില്ല''

Author : ന്യൂസ് ഡെസ്ക്

ബെല്‍ജിയത്തെ 2-1 ന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് സ്‌പെയിന്‍ ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കുന്നത്. സെമിയില്‍ ഫ്രാന്‍സാണ് സ്‌പെയിനിന്റെ എതിരാളികള്‍. ഇതോടെ ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയും ഏറ്റവും അപകടകാരിയായ മുന്നേറ്റ നിരയും തമ്മിലുള്ള ഒരു ക്ലാസിക് പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

സ്‌പെയിന്‍ നിരയിലെ അപകടകാരികളായ താരങ്ങളില്‍ ഒരാളാണ് ലമീന്‍ യമാല്‍. ടൂര്‍ണമെന്റില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടിയിട്ടുള്ള പതിനെട്ടുകാരന്‍ സെമിയില്‍ ഫ്രാന്‍സിനെ നേരിടാനുള്ള ആവേശത്തിലാണ്. ഫ്രഞ്ച് പട സ്‌പെയിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെങ്കിലും, ദിദിയര്‍ ദെഷാംപ്‌സിന്റെ ടീമിനെ നേരിടുന്നതില്‍ സ്‌പെയിന് യാതൊരു ഭയവുമില്ലെന്ന് ബാഴ്‌സലോണയുടെ താരം പറയുന്നു.

മത്സരത്തെ കുറിച്ച് യമാലിന്റെ വാക്കുകള്‍ ഇങ്ങനെ, ''രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ അവര്‍ (ഫ്രാന്‍സ്) മൂന്നാം തവണയും ലോകകപ്പ് ഫൈനലില്‍ എത്തും. അല്ലെങ്കില്‍ ഞങ്ങള്‍ അവരെ മൂന്നാം തവണയും തോല്‍പ്പിക്കും. എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. പക്ഷെ, ഞങ്ങള്‍ ഫ്രാന്‍സിനെ ഭയക്കുന്നില്ല''.

ഫ്രാന്‍സുമായി കഴിഞ്ഞ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം സ്‌പെയിനിനൊപ്പമായിരുന്നു. യുവേഫ യൂറോ 2024 സെമി ഫൈനലില്‍ ഫ്രാന്‍സിനെ 2-1 ന് മറികടന്ന സ്‌പെയിന്‍, 2025-ല്‍ യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനലില്‍ 5-4 നാണ് ഫ്രാന്‍സിനെ തകര്‍ത്തത്.

അതേസമയം, തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സ് ഇത്തവണ ഇറങ്ങുന്നത്. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട സെമിയിലേക്ക് എത്തുന്നത് 2010ന് ശേഷം ഇതാദ്യമായാണ് സ്‌പെയിന്‍ സെമിയിലെത്തുന്നത്.

SCROLL FOR NEXT