ഹൗസ്റ്റൺ: സ്വീഡനെ ഗോൾവർഷത്തിൽ മുക്കി ഓറഞ്ച് ആർമി അഴിഞ്ഞാടിയ രാത്രിയാണ് കടന്നുപോയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നെതർലൻഡ്സ് ജയിച്ചുകേറിയത്. ഇതോടെ മരണഗ്രൂപ്പായ എഫിൽ നിന്ന് നാല് പോയിൻ്റുമായി രണ്ടാം റൗണ്ട് പ്രതീക്ഷകൾ അവർ സജീവമാക്കി. സ്വീഡൻ രണ്ടാമതാണ്.
ബ്രാൻ ബ്രോബിയും (5, 17) കോഡി ഗാക്പോയും (47, 54) ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ക്രിസെൻസിയോ സമ്മർവില്ലെ (89) ഒരു ഗോളുമായി മികച്ച പിന്തുണയേകി. സ്വീഡനായി ആന്തണി ഇലാംഗോ (59) ആശ്വാസഗോൾ നേടി.
ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില വഴങ്ങിയ ഓറഞ്ച് ആർമിക്ക് വിജയം അനിവാര്യമായിരുന്നു. അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയ നെതർലൻഡ്സ് ടീമിൻ്റെ ലോകകപ്പിലെ ആകെ ഗോൾനേട്ടം 100 കടന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ നൂറ് ഗോളുകൾ നേടുന്ന എട്ടാമത്തെ രാജ്യമായും നെതർലൻഡ്സ് മാറി.