ലോകകപ്പിൽ സെമിയുറപ്പിച്ച് സ്പെയിൻ. ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചാണ് സ്പെയിനിൻ്റെ മുന്നേറ്റം. മെറീനോ വീണ്ടും സ്‌പെയിനിൻ്റെ രക്ഷകനായി. ബെഞ്ചിൽ നിന്ന് ഇറങ്ങി രണ്ട് മിനിറ്റിനുള്ളിൽ വിജയഗോൾ നേടുകയായിരുന്നു താരം . ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട സെമിയിലേക്ക് എത്തുന്നത് 2010ന് ശേഷം ഇതാദ്യമായാണ് സ്പെയിൻ സെമിയിലെത്തുന്നത്. സെമിയിൽ ഫ്രാൻസാണ് എതിരാളികൾ.
ആദ്യ വിസിൽ മുതൽ തന്നെ കളി നിയന്ത്രണത്തിലാക്കിയായിരുന്നു സ്‌പെയിന്റെ പ്രകടനം. റോഡ്രിയുടെ നേതൃത്വത്തിൽ മധ്യനിര പൂർണ ആധിപത്യം സ്ഥാപിച്ചപ്പോൾ, ലമിൻ യമാൽ വലത് വിങ്ങിൽ നിന്ന് തുടർച്ചയായി ബെൽജിയം പ്രതിരോധത്തെ വിറപ്പിച്ചു. ആ സമ്മർദം 30ആം മിനിറ്റിൽ ഗോളായി. യമാലും പെഡ്രോ പോറോയും ചേർന്നുള്ള നീക്കത്തിനൊടുവിൽ ഡാനി ഒൽമോയുടെ ഷോട്ട് കോർത്വ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് ഫാബിയാൻ റൂയിസ് അനായാസം വലയിലെത്തിച്ചു.
എന്നാൽ ബെൽജിയം അധികം വൈകാതെ തിരിച്ചടിച്ചു. 41ആം മിനിറ്റിലെ സെറ്റ് പീസിൽ നിന്നുണ്ടായ അവസരം ചാൾസ് ഡി കെറ്റലാർ ഹെഡറിലൂടെ ഗോളാക്കി. 649 മിനിറ്റുകൾക്ക് ശേഷം സ്‌പെയിൻ വഴങ്ങിയ ആദ്യ ഗോൾ. ഈ ലോകകപ്പിൽ സ്പാനിഷ് ടീം വഴങ്ങുന്ന ആദ്യ ഗോൾ. രണ്ടാം പകുതിയിലും സ്‌പെയിൻ ആക്രമണം തുടർന്നു. യമാലിൻ്റെ ഡ്രിബിളുകളും പെഡ്രിയുടെ വരവും ഫെറാൻ ടോറസിൻ്റെയും നിക്കോ വില്യംസിൻ്റെയും പ്രവേശനവും സ്പാനിഷ് ആക്രമണത്തിന് മൂർച്ച കൂട്ടി.
എന്നാൽ ബെൽജിയം പ്രതിരോധം അവസാന നിമിഷം വരെ മതിലായി നിന്നു. എന്നാൽ കോർട്ട്വാ പരിക്കോടെ പുറത്തേക്ക് പോയത് ബെൽജിയത്തിന് തിരിച്ചടിയായിയ കളി അധികസമയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷം. സ്പാനിഷ് ബെഞ്ചിൽ നിന്ന് മറ്റൊരു മാസ്റ്റർ സ്ട്രോക്ക്. 86ആം മിനിറ്റിൽ ഡാനി ഓൽമോയ്ക്ക് പകരം മിഖേൽ മെറീനോ കളത്തിലെത്തി. വെറും രണ്ട് മിനിറ്റിനുള്ളിൽ കുബാർസിയുടെ ഷോട്ട് ഗോൾകീപ്പർ സെന്നെ ലാമ്മെൻസിന് നിയന്ത്രിക്കാനാകാതെ വന്നപ്പോൾ റീബൗണ്ട് മെറീനോ വലയിലാക്കി.
പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ സൂപ്പർ സബ്ബായി വിജയഗോൾ നേടിയ മെറീനോ. ക്വാർട്ടറിലും അതേ കഥ ആവർത്തിച്ചു. ഒരിക്കൽ കൂടി ടീമിൻ്റെ സൂപ്പർഹീറോയായി.
അവസാന വിസിൽ മുഴങ്ങിയപ്പോൾ സ്‌കോർ
സ്‌പെയിൻ 2. ബെൽജിയം 1.
കെവിൻ ഡിബ്രുയിനും റൊമേലു ലുക്കാവും തിബോ കോർട്ടയും അടങ്ങിയ ബെൽജിയത്തിൻ്റെ സുവർണനിര ഈ ലോകകപ്പോടെ കളംവിടുമെന്നുറപ്പാണ്. ഇനി യൂറോപ്യൻ വമ്പന്മാരുടെ പോരാട്ടം. സെമിയിൽ സ്പെയിനിനെ കാത്തിരിക്കുന്നത് ഫ്രഞ്ച് പടയാണ് എന്നത് ആരാധകരുടെ ആവേശം ഉയർത്തുന്നു.