ന്യൂയോർക്ക് സിറ്റി: ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ജയം തേടി മുൻ ലോക ചാംപ്യൻമാരായ സ്പെയിൻ ഇന്ന് കളത്തിൽ. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് സ്പാനിഷ് പടയുടെ എതിരാളികൾ. യുറുഗ്വായ്, ബെൽജിയം ടീമുകളും ആദ്യ ജയം തേടി ഇന്നിറങ്ങും.
ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് സ്പെയിൻ. എന്നാൽ ആദ്യ മത്സരത്തിൽ കേപ് വെർദെയുടെ പ്രതിരോധത്തിന് മുന്നിൽ സ്പാനിഷ് പട അടിതെറ്റി. ലോകോത്തര താരങ്ങൾ ഉണ്ടായിട്ടും മത്സരത്തിലെ ഏറിയ പങ്കും പന്ത് കൈവശം വെച്ചിട്ടും ഒരിക്കൽ പോലും വലകുലുക്കാൻ കഴിഞ്ഞില്ല. ഇന്ന് സൗദിക്കെതിരെ ഇറങ്ങുമ്പോൾ സ്പാനിഷ് പടയ്ക്ക് ലോകത്തിന് മുന്നിൽ കരുത്തറിയിക്കേണ്ടതുണ്ട്.
കൗമാര താരം ലമീൻ യമാൽ ഇന്ന് ആദ്യ ഇലവിൽ തിരിച്ചെത്തും. പ്രധാന താരങ്ങളുമായി തന്നെയാകും സ്പെയിൻ ഇക്കുറി ഇറങ്ങുക. മറുവശത്ത് ശക്തരായ യുറുഗ്വായിനെ സമനിലയിൽ തളച്ചാണ് സൗദിയെത്തുന്നത്. ഏത് ടീമിനെയും വെല്ലുവിളിക്കാൻ പോന്ന പോരാട്ട വീര്യം തന്നെയാണ് സൗദിയുടെ കരുത്ത്.
ഗ്രൂപ്പ് എച്ചിലെ രണ്ട് മത്സരത്തിൽ നിന്ന് നാല് ടീമുകൾക്കും ഓരോ പോയിൻ്റ് വീതമാണ് ഉള്ളത്. നാളെ പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ യുറുഗ്വായിക്ക് കേപ് വെർദെയാണ് എതിരാളികൾ. സൗദിയോട് സമനില വഴങ്ങിയ യുറുഗ്വായിക്ക് നോക്കോ ഔട്ടിലെത്താൻ ജയം അനിവാര്യമാണ്. എന്നാൽ ലോക ചാംപ്യൻമാരെ സമനിലയിൽ കുരുക്കിയ കേപ് കടുത്ത വെല്ലുവിളിയെന്ന് തീർച്ച. ഗ്രൂപ്പ് എച്ചിൽ ജയിക്കുന്ന ടീമിന് മുന്നോട്ടുള്ള യാത്ര തെളിയുമ്പോൾ പരാജയപ്പെടുന്ന ടീമുകളുടെ സാധ്യത കുറയും.
പുലർച്ചെ 1.30ന് നടക്കുന്ന മത്സരത്തിൽ ഈജിപ്‌തിന് എതിനെതിരെ നിറംമങ്ങിയ ബെൽജിയത്തിന് ഇറാനെ മറികടക്കുക എളുപ്പമായിരിക്കില്ല. ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ പോയ ശേഷമാണ് ഇറാൻ തിരിച്ചുവന്നത്. അമേരിക്കൻ ഗ്യാലറിയിലെ വെല്ലുവിളിയും മറികടന്നായിരുന്നു ഇറാൻ്റെ പ്രകടനം. അതേസമയം സെൽഫ്ഗോളിലാണ് ബെൽജിയം സമനില നേടിയത്. ഇരുടീമുകൾക്കും വിജയിച്ചേ മതിയാകൂ എന്നിരിക്കെ ശക്തമായ മത്സരം നടക്കുമെന്നുറപ്പ്.