LIFE

വിമാനത്തിന് തുളയിട്ട് നടുക്കുന്ന ചാവേർ സ്ഫോടനം; കൊല്ലപ്പെട്ടത് അക്രമി മാത്രം! സംഭവിച്ചത് ഇതാണ്...

വിമാനത്തിലൊരു വലിയ ദ്വാരം വീണതല്ലാതെ, ആ ചാവേറൊഴികെ മറ്റാരുടേയും ജീവന് ആപത്തൊന്നും നേരിട്ടിരുന്നില്ല!

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മൊഗാദിഷു: സ്വകാര്യ വിമാനത്തിൽ കയറിയാൽ എവിടെ ഇരിക്കണമെന്നും എപ്പോൾ ചാവേർ ബോംബ് പൊട്ടിത്തെറിക്കണമെന്നും അയാൾക്ക് അറിയാമായിരുന്നു. നേരത്തെ ആസൂത്രണം ചെയ്ത പോലെ തന്നെ അയാൾ വിമാനത്തിൻ്റെ ചിറകിനോട് ചേർന്നാണ് സീറ്റ് ബുക്ക് ചെയ്തത്. തീർത്തും അവിശ്വസനീയമെന്ന് പറയട്ടെ, സ്ഫോടനം നടന്നതിന് പിന്നാലെ വിമാനത്തിലൊരു വലിയ ദ്വാരം വീണതല്ലാതെ, ആ ചാവേറൊഴികെ മറ്റാരുടേയും ജീവന് ആപത്തൊന്നും നേരിട്ടിരുന്നില്ല!

2016 ഫെബ്രുവരി 2ന് അക്രമിയായ സൊമാലിയൻ പൗരൻ അബ്ദുള്ളാഹി അബ്ദിസലാം ബോർലെ എന്നയാളാണ് സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ലാപ്‌ടോപ്പ് ഉപയോഗിച്ച് വിമാനം തകർക്കാൻ ശ്രമിച്ചത്. ഈ വാർത്ത കേൾക്കുന്നവർക്ക് ആദ്യമൊന്നും വിശ്വാസം വരണമെന്നില്ല, പക്ഷേ സംഭവിച്ചത് ഇങ്ങനെയാണ്. അബ്ദുള്ളാഹി ഒഴികെ മറ്റാർക്കും ജീവൻ നഷ്ടമായിരുന്നില്ല.

മൊഗാദിഷുവിൽ നിന്ന് ജിബൂട്ടിയിലേക്ക് പോവുകയായിരുന്ന ഡാലോ എയർലൈൻസ് ഫ്ലൈറ്റ് 159ലാണ് ഇത്തരമൊരു ചാവേർ ബോംബ് സ്ഫോടനം നടന്നത്. ഈ സംഭവം ഒരു ദശാബ്ദത്തിനിപ്പുറം വീണ്ടും വാർത്തകളിൽ നിറയുമ്പോഴും... ഈ വാർത്തയുടെ കൗതുകം മാറുന്നില്ല.

പറന്നുയർന്ന് ഏകദേശം 15 മിനിറ്റിന് ശേഷമാണ് ഡാലോ എയർലൈൻസ് വിമാനത്തിൽ ഞെട്ടിക്കുന്ന സ്ഫോടനം ഉണ്ടായത്. ഈ സമയം വിമാനം ഏകദേശം 11,000 അടി (3,350 മീറ്റർ) ഉയരത്തിലായിരുന്നു. സ്ഫോടനം നടക്കുമ്പോൾ വിമാനത്തിനുള്ളിലെ ക്യാബിനിൽ ആക്രമി ലക്ഷ്യമിട്ടത് പോലെയൊരു എയർ പ്രഷർ രൂപപ്പെടാഞ്ഞതാണ് അപകടത്തിൻ്റെ വ്യാപ്തി കുറച്ചതെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

നടുക്കുന്ന സ്ഫോടനത്തിൽ എയർബസ് എ321 വിമാനത്തിൻ്റെ ഒരു വശത്ത് ഒരു മീറ്റർ വലിപ്പത്തിലൊരു വലിയ ദ്വാരവും രൂപപ്പെട്ടു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ചാവേറായ സൊമാലിയൻ പൗരൻ വിമാനത്തിലെ ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുകയും കൊല്ലപ്പെടുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അപകടത്തിന് പിന്നാലെ വിമാനം മൊഗാദിഷുവിൽ അടിയന്തര ലാൻഡിംഗ് നടത്തി വൻ അപകടം ഒഴിവാക്കുകയായിരുന്നു.

സൊമാലിയ ആസ്ഥാനമായുള്ള അൽ ഷബാബ് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാശ്ചാത്യ ഉദ്യോഗസ്ഥരെയും തുർക്കി നാറ്റോ സേനയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അൽ ഷബാബ് പറഞ്ഞു. "പാശ്ചാത്യ കുരിശുയുദ്ധക്കാരുടെയും അവരുടെ രഹസ്യാന്വേഷണ ഏജൻസികളുടെയും സഖ്യം സൊമാലിയയിലെ മുസ്ലീങ്ങൾക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങൾക്കുള്ള പ്രതികാരമായാണ് ഹരകത്ത് അൽ-ഷബാബ് അൽ മുജാഹിദീൻ ബോംബാക്രമണം നടത്തിയത്" എന്ന് ഒരു ഇമെയിൽ പ്രസ്താവനയിൽ സംഘം പറഞ്ഞു.

വിമാനത്തിൽ ചാവേർ ബോംബാക്രമണം ആസൂത്രണം ചെയ്തതിന് സൊമാലിയൻ സൈനിക കോടതി 2016 മെയ് മാസത്തിൽ രണ്ട് പുരുഷന്മാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മറ്റു എട്ട് പേർക്ക് ആറ് മാസം മുതൽ നാല് വർഷം വരെ തടവ് ശിക്ഷയും ലഭിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT