ഭഗവതി തെയ്യം Source: Lintugeetha / News Malayalam 24x7
LIFE

ഉത്തര കേരളത്തിന്റെ തെയ്യാട്ടങ്ങൾക്ക് ഇന്ന് സമാപനം; ഇനി കളിയാട്ടച്ചെണ്ടയുണരുക അടുത്ത തുലാപ്പത്തിന്

കണ്ണൂർ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ തിരുമുടി അഴിക്കുന്നതോടെയാണ് ഒരു തെയ്യക്കാലത്തിന് കൂടി സമാപ്തിയാകുന്നത്

Author : ന്യൂസ് ഡെസ്ക്

ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് ഇന്ന് സമാപനം. കണ്ണൂർ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ തിരുമുടി അഴിക്കുന്നതോടെയാണ് ഒരു തെയ്യക്കാലത്തിന് കൂടി സമാപ്തിയാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഉത്തര മലബാറിന് മഞ്ഞൾക്കുറിയുടെ ഗന്ധവും ഓലച്ചൂട്ടിന്‍റെ പ്രഭയുമായിരുന്നു. എരിഞ്ഞുകൊണ്ടിരിക്കുന്ന ചൂടുകറ്റകളുടെയും മേലേരിയുടേയുമെല്ലാം മഞ്ഞൾഗന്ധം പേറുന്ന തണുത്ത കാറ്റുള്ള രാത്രികൾ.

കളിയാട്ടങ്ങൾക്ക് സമാപനം കുറിച്ച് കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഉയർന്നു താഴുന്നതോടെ തെയ്യങ്ങൾക്ക് ഇനി അടുത്ത തുലാപ്പത്തിന് കളിയാട്ടച്ചെണ്ടയുണരും വരെ ആരൂഡങ്ങളിൽ വിശ്രമമാണ്. കോലം കെട്ടുന്ന കനലാടിമാർ ഉടലിൽ നിന്ന് തെയ്യങ്ങളെ ഇറക്കി മറ്റൊരു ജീവിത പകർച്ചയ്ക്കായി മനസ്സൊരുക്കും.

പുഴാതി , അഴീക്കോട്, കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് അംബര ചുംബിയായ തിരുമുടി തീർക്കുന്നത്. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള ഏഴ് കവുങ്ങ്, 16 വലിയ മുളകൾ എന്നിവകൊണ്ടാണ് തുരുമുടി തീർക്കുക.

കോലക്കാരൻ തിരുമുടി തലയിലേറ്റി അനുഷ്ഠാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അരിയെറിഞ്ഞ് വന്ദിച്ച് തിരുമുടി അഴിക്കുന്നതോടെ കളിയാട്ടകാലത്തിന് സമാപനമാകും. പിന്നെ തുലാമാസപിറവി വരെ ഉത്തരമലബാറിലെ ജനങ്ങൾക്ക് നീണ്ട കാത്തിരിപ്പാണ്. കൊളച്ചേരി ചാത്തമ്പള്ളി ക്ഷേത്രത്തിലെ തെയ്യക്കോലത്തോടെയാണ് വീണ്ടും ചിലമ്പൊലി ഉയരുക.

SCROLL FOR NEXT